നിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവർത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ. എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപന്യാസം, നോവൽ, നിരൂപണം, ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത തലങ്ങളിൽ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ് ഡോ. എസ് കെ വസന്തന്‍. സൂക്ഷ്മ നിരീക്ഷണ പാടവവും ജാഗ്രതയും ഉന്മേഷഭരിതമായ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള ചരിത്ര നിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തൻമാഷ് കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താൻ ഈ കൃതിയിലൂടെ സാധിച്ചു. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു. നമ്മൾ നടന്ന വഴികൾ, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവ്വം എന്നിങ്ങനെ കഥ, നോവൽ, നിരൂപണം തുടങ്ങിയ വൈവിധ്യമാർന്ന സാഹിത്യശാഖകളിലായി അറുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഭാഷാപഠനവും നവോത്ഥാനകാല അറിവുകളും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ കഴിയണമെന്ന് ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
English Summary:Ezhuthachan Award Dr.s k vasanth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.