3 January 2026, Saturday

Related news

January 2, 2026
December 20, 2025
November 22, 2025
November 7, 2025
October 31, 2025
October 25, 2025
October 18, 2025
October 8, 2025
September 18, 2025
September 16, 2025

വ്യാജപ്രചരണം സപ്ലൈകോയെ തകര്‍ക്കാന്‍: മന്ത്രി ജി ആര്‍ അനില്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
June 19, 2024 10:12 pm

സപ്ലൈകോയ്ക്കും പൊതുവിതരണ ശൃംഖലയ്ക്കും എതിരെയുള്ള സംഘടിത വ്യജപ്രചാരണം അവസാനിപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ വിപണിയിൽ ഇടപെടുകയും വിലകുറച്ച് സാധനങ്ങൾ ജനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. കഴിഞ്ഞ 10 മാസക്കാലമായി സപ്ലൈകോയുടെ വിറ്റുവരവിൽ വലിയതോതിലുള്ള കുറവാണുള്ളത്. അത് വ്യാജപ്രചാരണങ്ങളുടെ ഫലമാണ്. പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിന് സമാനമാണിത്, നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു ഭക്ഷ്യമന്ത്രി

കഴിഞ്ഞ ഓണക്കാലത്ത് 6.28 കോടി രൂപയുടെ വിറ്റുവരവാണ് നടന്നത്. ഇതിൽ 1.97 കോടിയുടെ സബ്സിഡി ഉല്പന്നങ്ങളായിരുന്നു. 4.21 കോടിരൂപയുടെ സബ്സിഡിയിതര ഉല്പന്നങ്ങളും. സബ്സിഡിയിതര ഉല്പന്നങ്ങൾ പോലും സപ്ലൈകോയിൽ അഞ്ചുമുതൽ 30 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്. പൊതുവിപണിയിലെ ഇടപെടലിന് ഇത് വഴിയൊരുക്കിയിരുന്നു. എന്നാൽ വ്യാജ പ്രചാരണങ്ങൾ സബ്സിഡി ഉല്പന്നങ്ങൾ മാത്രം കിട്ടുന്ന ഇടം മാത്രമായി സപ്ലൈകോയെ ചിത്രീകരിച്ചു. ഫലമോ 231 കോടി രൂപയുടെ വിറ്റുവരവ് നടന്നിടത്ത് ഇപ്പോൾ ശരാശരി 81 കോടി, 84 കോടി, 94കോടി എന്നിങ്ങനെ ഇടിഞ്ഞിരിക്കുന്നു. 40 ലക്ഷം കുടുംബങ്ങൾ പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നു. സബ്സിഡിയില്ലാത്ത ഉല്പന്നങ്ങൾ ന്യായവിലയ്ക്ക് കിട്ടുന്ന കേന്ദ്രം, വിപണിയിലെ വിലവർധനവ് തടയാൻ ഫലപ്രദായി ഇടപെടുന്ന കേന്ദ്രം എന്നീ നിലയിൽ സപ്ലൈകോയെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സമീപനമാണ് സ്വീകരിക്കേണ്ടത്. പുതുക്കിയതും പുതിയതുമായ 90 ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. റേഷൻ ഷോപ്പുകളിൽ 82 ശതമാനം ആളുകൾ ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്. ഈ മാസം 37 ലക്ഷം കുടുംബങ്ങൾ റേഷൻ ധ്യാനങ്ങൾ വാങ്ങി. വ്യാപാരികളുടെ കമ്മിഷൻ മേയ് ‌മാസം ഒഴികെയുള്ള കമ്മിഷനും ട്രാൻപോർട്ടേഷൻ ചാർജുകളും നൽകി കഴിഞ്ഞു, ഭക്ഷ്യമന്ത്രി വിശദീകരിച്ചു. 

ഭക്ഷ്യപൊതുവിതരണ വകുപ്പ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് ആവശ്യമായ ഇടപെടലാണ് തുടരുന്നത്. പ്രതിപക്ഷ അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിൽ എന്തെങ്കിലും വേർതിരിവോ അവഗണനയോ ഉണ്ടായിട്ടില്ല. ജനങ്ങൾക്കുള്ള ഭക്ഷ്യഭദ്രത ഉറപ്പാക്കുകയാണ് വകുപ്പിന്റെ പ്രധാന കടമ. റേഷൻ കാർഡ് ഇല്ലാത്ത ഒരു കുടുംബംപോലും ഉണ്ടാകാതിരിക്കാനുള്ള ഇടപെടൽ തുടരുകയുമാണ്. അനർഹർ കൈവശംവച്ചിരുന്ന കാർഡുകൾ പിടിച്ചെടുത്ത് അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് കൈമാറി.
സപ്ലൈകോയുമായി ബന്ധപ്പെട്ട് തട്ടിപ്പുകളുണ്ടായിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥൻ സതീശ് ചന്ദ്രൻ വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് ചോളത്തിന് ഓർഡർ നൽകി. സപ്ലൈകോയുടെ പർച്ചേസ് ഓർഡർ എന്ന് ധരിച്ച് ചോളം വിതരണം ചെയ്തവർ പണം കിട്ടാതെ വന്നപ്പോൾ പരാതി നൽകി. ഇക്കാര്യവുമായി ബന്ധപ്പെട്ട് സതീശ് ചന്ദ്രൻ അറസ്റ്റിലാണ്. പൊലീസ് അന്വേഷണം തുടരുകയാണ്. സപ്ലൈകോയ്ക്ക് നഷ്ടമോ സാമ്പത്തിക ബാധ്യതയോ ഇക്കാര്യത്തിലില്ല. 

കോവിഡ് കാലത്തും തുടർന്നും സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് 13 തവണ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ് റേഷൻ വ്യാപാരികൾക്ക് 14.88 കോടി രൂപ കമ്മിഷനായും നൽകി. തുടർന്നുള്ള കിറ്റുകളുടെ വിതരണം ഒരു സേവനമായി നൽകണമെന്നാണ് സർക്കാർ അവരോട നിർദേശിച്ചത്. എന്നാൽ ചില വ്യാപാരികൾ കോടതിയിൽ അപ്പീൽ നകുകയും അനുകൂല വിധി നേടുകയും ചെയ്തു. ഇതനുസരിച്ച് കമ്മിഷൻ പൂർണമായും നൽകാൻ 34 കോടി രൂപ അധികമായി വേണം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ക്രമത്തിൽ ഇത് വിതരണം ചെയ്യും. ഇക്കാര്യത്തിൽ സാവകാശം തേടി അഡ്വക്കേറ്റ് ജനറലിന് കത്തും വകുപ്പ് നൽകിയിട്ടുണ്ട്, മന്ത്രി തുടർന്നു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് പരിപൂർണമായും കേരളത്തിൽ സംഭരിക്കുകയാണ്. രാജ്യത്തെ ഉയർന്ന സംഭരണ വിലയായ 28.20 രൂപ നൽകിവരുന്നു. കേന്ദ്രസർക്കാരിന്റെ താങ്ങുവിലയായ 21.83 രൂപയ്ക്കു പുറമേ സംസ്ഥാന സർക്കാർ 6.37രൂപ പ്രോത്സാഹന ബോണസായി നൽകുകയാണ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കിൽ 1,97,671 കർഷകരിൽ നിന്നായി 5,57,000 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വില 1578.60 കോടി രൂപയാണ്. ഇതിൽ 1130.69 കോടി പിആർഎസ് വായ്പയായി നൽകിയിട്ടുണ്ട്. നെല്ലു സംഭരിച്ച വകയിൽ കേന്ദ്രത്തിൽ നിന്നും 1079 കോടി ലഭിക്കാനുണ്ട്. ഏകദേശം അതിനടുത്ത തുക സംസ്ഥാന സർക്കാരിൽ നിന്നും സപ്ലെെകോയ്ക്ക് ലഭിക്കാനുമുണ്ട്. കുടിശിക യഥാസമയം തീർക്കാൻ വൈകുന്നതിനാൽ പുതിയ വായ്പകൾ നൽകുന്നതിൽ ബാങ്കുകൾ വൈമുഖ്യം കാട്ടുന്നു. മേയ് മാസത്തിനു ശേഷം സംഭരിച്ച നെല്ലിന്റെ പണം മാത്രമാണ് ഇനി നൽകാനുള്ളത്. അത് എത്രയും വേഗം കൊടുത്തു തീർക്കുമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു. 

Eng­lish Summary:Fake Pro­pa­gan­da to Destroy Sup­ply­co: Min­is­ter G R Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.