സമരമുഖത്തുള്ള കര്‍ഷക നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് നടപടിക്കെതിരെ കര്‍ഷക രോഷം. പഞ്ചാബിലും ഹരിയാനയിലും ചക്രസ്തംഭന സമരം നടത്തി ഗതാഗതം നിശ്ചലമാക്കിയ കര്‍ഷകര്‍ ഇന്നലെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ ഔദ്യോഗിക വസതി ഉപരോധിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്‍, സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ടീയേതരം), ഓള്‍ ഇന്ത്യ കിസാന്‍ സഭ എന്നീ സംഘടനകള്‍ സംയുക്തമായാണ് മുഖ്യമന്ത്രിയുടെ വസതി ഉപരോധിച്ചത്. കസ്റ്റഡിയിലുള്ള നേതാക്കളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ജഗജീത് സിങ് ദല്ലേവാള്‍, സര്‍വന്‍ സിങ് പന്ഥര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമര കേന്ദ്രമായ ശംഭുവിലും ഖനൗരിയിലും നിന്നാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ പ്രക്ഷോഭകരുടെ ഷെഡ്ഡുകളും പൊലീസ് പൊളിച്ചുനീക്കിയിരുന്നു.
ദേശീയ പാത ഉപരോധിച്ചിരുന്ന സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയാരുന്നു. ഇതിനിടെ കര്‍ഷക സമരത്തെ മൃഗീയമായി അടിച്ചമര്‍ത്തിയ പഞ്ചാബ് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മോഡി സര്‍ക്കാരിന്റെ അതേപാതയിലാണ് കര്‍ഷക സമരത്തെ ഭഗവന്ത് സിങ് മന്‍ സര്‍ക്കാര്‍ നേരിട്ടതെന്ന് സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന പ്രക്ഷോഭകരെ കാക്കി ഉപയോഗിച്ച് അടിച്ചമര്‍ത്തനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ട എഎപി സര്‍ക്കാരിന്റെ നിലപാടുമാറ്റം സംശയാസ്പദാമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
രാജ്യത്തെ കര്‍ഷകര്‍ രണ്ട് വര്‍ഷമായി നടത്തിവരുന്ന ജീവിക്കാനുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ തുടരുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ബിജെപിയുടെ ബി ടീമായി എഎപി അധഃപതിച്ചുവെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. ഇരകള്‍ക്കൊപ്പം വിലപിക്കുകയും വേട്ടക്കാരനോപ്പം ഓടുകയും ചെയ്യുന്ന ഇരട്ട നീതിയാണ് പഞ്ചാബ് സര്‍ക്കാരിന്റേതെന്നും നേതാക്കള്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.