ഇന്ത്യയിൽ ഫാസിസം കടന്നു വന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാണാനിടയായത് ആശങ്ക ഉണർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും ഉണ്ടെങ്കിൽ മാത്രമേ ഫാസിസ്റ്റാവു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. തെരുവിൽ പശുവിനെ പൂജിക്കുകയും മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണെന്ന് പറയുവാനുള്ള ബാധ്യത ഇത്തരം ആളുകൾക്ക് തന്നെ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പൗഡിക്കോണം കൃഷ്ണൻനായരുടെ സ്മാരക മന്ദിരവും പൗഡിക്കോണം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1925ൽ യുപിയിലെ കാൺപൂരിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അതിന്റെ ആദ്യ സമ്മേളനത്തിൽ പൂർണസ്വരാജ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച വർഷം 1964 ആണ്. കേരളത്തിൽ പാറപ്രത്ത് സിപിഐ രൂപീകരിച്ചത് 1939ൽ ആണ്. ഈ ചരിത്ര സത്യങ്ങളിൽ ഇപ്പോൾ തടസവാദങ്ങൾ ഉന്നയിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന പാതകമാണ്.
കേരളത്തിൽ സിപിഐ, സിപിഐ(എം) ബന്ധം ശക്തമായി തുടരണം. ഇന്ത്യയ്ക്ക് മാതൃകയായി കേരളത്തിൽ നിലകൊള്ളുന്ന ഇടതു ജനാധിപത്യ മുന്നണി ബദൽ രാഷ്ട്രീയത്തിന്റെ വഴിയാണ്. എൽഡിഎഫ് എപ്പോഴും ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഇന്ത്യയിൽ ആശാവർക്കർമാർക്ക് ഉയർന്ന വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഈ സമരത്തെ എൽഡിഎഫിനെയും സർക്കാരിനെയും അടിക്കാനുള്ള വടിയായി ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ഇടതുപക്ഷം തൊഴിലാളി സമരങ്ങളെ എതിർക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ പ്രധാനമാണ്. ഭാഷ ശരിയല്ലെങ്കിൽ ഒപ്പം നിൽക്കുന്നവർ പോലും നമ്മളെ സംശയത്തോടെ കാണുന്ന അവസ്ഥ ഉണ്ടാകും.
എൽഡിഎഫിൽ അകത്തു പറയേണ്ടത് അകത്തും പുറത്തു പറയേണ്ടത് പുറത്തും പറയും. ഇത് എൽഡിഎഫിനെ ദുർബലമാക്കാനല്ല മറിച്ച് ജനപക്ഷത്തു നിന്ന് അതിനെ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.