
കാസർകോട് കാഞ്ഞങ്ങാട് കരിക്കയിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസ്സുള്ള മകളുടെ ദേഹത്തും ഇയാൾ ആസിഡ് ഒഴിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകൾക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത രാജപുരം പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബർഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് വിവരം. മനോജിനെതിരെ കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് പോലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.
മനോജും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടർന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭ്യമാകുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.