1 January 2026, Thursday

Related news

December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 23, 2025
December 22, 2025
December 22, 2025
December 16, 2025
December 16, 2025
December 15, 2025

താലിബാന്‍ ഭരണത്തില്‍ അഫ്ഗാനില്‍ സ്ത്രീ ആത്മഹത്യ വര്‍ധിക്കുന്നു

web desk
കാബൂള്‍
August 28, 2023 9:51 pm

താലിബാന്‍ അധികാരമേറ്റെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ മൂന്നിലൊന്ന് പ്രവിശ്യകളിലെ ആശുപത്രികളിൽ നിന്നും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്ത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി അഫ്ഗാനിസ്ഥാൻ മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ, സ്ത്രീകളേക്കാൾ ഇരട്ടിയിലധികം പുരുഷന്മാർ ആത്മഹത്യയിലൂടെ മരിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ, ഔദ്യോഗിക കണക്കുകൾ ലഭ്യമായ അവസാന വർഷം 2019 വരെ, സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്. പ്രാഥമിക തലത്തിന് മുകളിലുള്ള വിദ്യാഭ്യാസം, തൊഴില്‍ മേഖല, പാർക്കുകൾ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നിരോധനം, വസ്ത്രധാരണത്തിനും വ്യക്തിസ്വാതന്ത്രത്തിനും മേലുള്ള നിയന്ത്രണം തുടങ്ങിയവ സ്ത്രീകളെ കടുത്ത മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അ­ഫ്ഗാനിസ്ഥാന്റെ സംഘർഷത്തിന്റെയും ദാരിദ്ര്യത്തിന്റെയും ചരിത്രം വളരെ മുമ്പുതന്നെ ഒരു മാനസികാരോഗ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരുന്നു. താലിബാൻ അധികാരം ഏറ്റെടുക്കുന്നതിന് രണ്ട് മാസം മുമ്പ് ബിഎംസി സൈക്യാട്രി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു സർവേയിൽ പകുതിയോളം പേ­രും മാനസികാരോഗ്യ പ്രശ്നം നേരിടുന്നതായി കണ്ടെത്തി. സ്വാതന്ത്ര്യവും പ്രതീക്ഷയും നഷ്ടപ്പെടുന്നതും നിർബന്ധിതവും പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള വിവാഹങ്ങളും ഗാർഹിക പീഡനങ്ങളും സ്ത്രീകളെ കൂടുതൽ ദുർബലരാക്കി. പടിഞ്ഞാറൻ ഹെറാത്തില്‍ പ്രവിശ്യാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെത്തിയ 90ശതമാനം സ്ത്രീകളും പുതിയ നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനിലെ 10 സ്ത്രീകളിൽ ഒമ്പത് പേരും ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനത്തിന് വിധേയരാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, നിയമനിർമ്മാണം നടത്തുകയും അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്ത് ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താലിബാനെത്തിയതോടെ ആ പ്രതീക്ഷകളും അട‌ഞ്ഞു.

അടുത്തിടെ ബ്യൂട്ടി സലൂണുകൾ നിരോധിച്ചുകൊണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും താലിബാൻ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സ്ത്രീ ആ­ത്മഹത്യകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കൂടുതൽ ശക്തമാകുകയാണ്. ഏറ്റവുമധികം സ്ത്രീ ആത്മഹത്യകളും ശ്രമങ്ങളും രേഖപ്പെടുത്തിയത് ഹെറാത്ത് പ്രവിശ്യയിലാണ്. താലിബാൻ അധികാരികൾ ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഒന്നിലധികം പ്രവിശ്യകളിലെ സ്ഥിതിവിവരക്കണക്കുകൾ പങ്കിടുന്നതിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ വിലക്കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വർധനയെക്കുറിച്ച് യുഎൻ ഉ­ദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്യാൻ അധികാരികൾ ശ്രമിക്കുന്ന ഒരു രാജ്യത്ത് പ്രതിഷേധമെന്ന നിലയിലാണ് സ്ത്രീകള്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്നും അഭിമുഖങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sam­mury: Female sui­cides are increas­ing in Afghanistan under Tal­iban rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.