5 March 2026, Thursday

Related news

March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 20, 2026

എറണാകുളത്ത് പടക്കനിർമാണ ശാലയിൽ ഉഗ്ര സ്ഫോടനം; ഒരാൾ മരിച്ചു

*ഉഗ്ര സ്ഫോടനത്തില്‍ വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങൾക്ക് പ്രകമ്പനം
*രണ്ട് കുട്ടികളടക്കം മൂന്നുപേരുടെ നില ഗുരുതരം
Janayugom Webdesk
കൊച്ചി
February 28, 2023 9:55 pm

പടക്ക നിർമാണ ശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എറണാകുളം നഗരത്തിനോട് ചേർന്ന് കിടക്കുന്ന വരാപ്പുഴ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ മൂന്നുകുട്ടികളിൽ രണ്ടുപേരുടെയും ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെയും നില ഗുരുതരമാണ്. പടക്കശാലയിലെ സഹായി ഡേവിസ് ആണ് മരിച്ചത്. 

ജെൻസൺ, ഫെഡ്രീന, കെ ജെ മത്തായി, എസ്തർ, എൽസ, ഇസബെൽ, നീരജ് എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പടക്കം സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ പൊട്ടിയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങൾക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽവരെ പ്രകമ്പനം ഉണ്ടായതായും പറയുന്നുണ്ട്. പത്തോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏലൂർ, പറവൂർ, ആലുവ, ക്ലബ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കെട്ടിടം തകർന്നതിന് ശേഷവും ചെറിയ രീതിയിലുള്ള സ്ഫോടനങ്ങളുണ്ടായത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. 

കുറച്ചു സമയം കാത്ത് നിന്നതിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഫോടന സ്ഥലത്തേയ്ക്ക് കയറാൻ സാധിച്ചത്. രാത്രി എട്ടിന് ശേഷമാണ് അപകടസ്ഥലം പൂർണമായും നിയന്ത്രവിധേയമാക്കാൻ അഗ്നിസുരക്ഷാ സേനയ്ക്ക് സാധിച്ചത്. ജില്ലാ കളക്ടർ രേണു രാജും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകട സാഹചര്യം വിലയിരുത്തുമെന്ന് കളക്ടർ അറിയിച്ചു. പടക്ക നിർമാണത്തിന് ലൈസൻസുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ആരും താമസിച്ചിരുന്നില്ല. ജോലിക്കാർ തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടും പൂർണമായും തകർന്ന നിലയിലാണ്. 

Eng­lish Summary;Fierce blast at Kochi fire­works fac­to­ry; One died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.