
ഇറാന് ആണവ പദ്ധതി വികസിപ്പിക്കുന്നതിനായി യുഎസ് ധനസഹായം നല്‍കുമെന്ന വാര്‍ത്ത തള്ളി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ടെഹ്റാനെ സ്വാധീനിക്കുന്നതിനായാണ് ധനസഹായം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെ വ്യാജ വാര്‍ത്താ മാധ്യമങ്ങളെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരമൊരു പരിഹാസ്യമായ ആശയത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി സിവില്‍ ആണവ പദ്ധതി നിര്‍മ്മിക്കുന്നതിനായി 30 ബില്യൺ ഡോളര്‍ ധനസഹായം നല്‍കാമെന്ന ആശയം ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്നായിരുന്നു സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇറാനും ഇസ്രയേലും തമ്മിലുള്ള സെെനിക സംഘര്‍ഷത്തിനിടെ ട്രംപ് സര്‍ക്കാരിലെയും പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇറാനുമായി ബന്ധപ്പെട്ടിരുന്നുവെന്നും സിഎന്‍എന്‍ പറയുന്നു. ഉപരോധങ്ങൾ ലഘൂകരിക്കുകയും നിയന്ത്രിത ഇറാനിയൻ ഫണ്ടുകളില്‍ ഇളവ് അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് ആണവ നിലയങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെതുടര്‍ന്ന് ആണവ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിട്ടുള്ളത്. ആണവ കേന്ദ്രങ്ങൾക്ക് ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആണവ പദ്ധതിയെക്കുറിച്ച് യുഎസുമായി ചർച്ചകൾ പുനരാരംഭിക്കുന്നതിനെ തള്ളിക്കളഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാനിലെ ജനങ്ങളുടെ താല്പര്യം എന്താണെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം നിര്‍ത്താലാക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയിരുന്നു. നിയമം നടപ്പിലാകുന്നതോടെ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ ആണവ നിലയങ്ങളില്‍ പരിശോധന നടത്താന്‍ കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.