10 February 2026, Tuesday

Related news

February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നു

പദ്ധതി രേഖ തയ്യാറാക്കുന്നതിന് നടപടിക്രമങ്ങള്‍ തുടങ്ങി
Janayugom Webdesk
തിരുവനന്തപുരം
October 4, 2025 8:06 pm

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര‑കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ‑മട്ടന്നൂർ), കൊടുങ്ങല്ലൂർ‑അങ്കമാലി, വൈപ്പിൻ‑മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫിസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി-മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജൻസിയെ തെരഞ്ഞെടുക്കുവാനുള്ള ടെൻഡർ നടപടികൾ ദേശീയപാതാ അതോറിട്ടി ആരംഭിച്ചു. 

സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകൾക്കുള്ള പദ്ധതി രേഖ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിർദേശവും സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഈ പദ്ധതികൾ സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

12 കിലോമീറ്റർ വരുന്ന രാമനാട്ടുകര‑കോഴിക്കോട് എയർപോർട്ട് റോഡും 20 കിലോമീറ്റർ വരുന്ന കൊടുങ്ങല്ലൂർ‑അങ്കമാലി (വെസ്റ്റേൺ എറണാകുളം ബൈപ്പാസ്) റോഡും നാലു വരി പാതയാക്കി ഉയർത്താനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുക. 30 കിലോമീറ്റർ വരുന്ന കണ്ണൂർ എയർപോർട്ട് റോഡും 13 കിലോ മീറ്റർ വരുന്ന വൈപ്പിൻ‑മത്സ്യഫെഡ് റോഡും 2 ലൈൻ പേവ്ഡ് ഷോൾഡർ ആയും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളും 2 ലൈൻ പേവ്ഡ് ഷോൾഡർ ആയാണ് വികസനം ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.