
വടക്കുപടിഞ്ഞാറൻ യുഎസിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വാഷിങ്ടൺ സംസ്ഥാനം കനത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. മഴ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയില്‍ മുൻപില്ലാത്ത വിധത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ടുദിവസംകൊണ്ട് 200 മില്ലീമീറ്റര്‍ വരെ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ഏകദേശം 75,000 പേർ വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഗവർണർ ബോബ് ഫെർഗൂസൺ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്‌കാജിറ്റ് കൗണ്ടി കനത്ത വെള്ളപ്പൊക്ക ഭീതിയിലാണ്. സ്‌കാജിറ്റ് നദിയിലെ ജലനിരപ്പ് അപകടനിരപ്പില്‍നിന്നും അഞ്ച് അടി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്, സ്‌കാജിറ്റ് നദിക്കരയോട് ചേർന്നുള്ള റോക്ക്‌പോർട്ട്, ഹാമിൽട്ടൺ, മാർബിൾമൗണ്ട്, കോൺക്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന മേഖലകളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. കിങ് കൗണ്ടിയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. നിരവധി റോഡുകളില്‍ ഗതാഗത തടസം നേരിട്ടുണ്ട്. നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. റാൻഡിൽ പട്ടണം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. സ്‌നോക്വാൽമി മുതൽ കാർണേഷൻ വരെയുള്ള നദീതടങ്ങളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. കൃഷിയിടങ്ങളും റോഡുകളും വീടുകളും വെള്ളത്തിനടിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.