29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 11, 2025
February 14, 2025
February 4, 2025
February 4, 2025
January 29, 2025
January 27, 2025
January 27, 2025
January 25, 2025
January 18, 2025

ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലുണ്ട്; കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
January 29, 2025 9:17 pm

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫിസര്‍മാരുടെയും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തു. 

ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നൽകി.ഭക്ഷ്യധാന്യങ്ങളുടെ വാതിൽപടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിര്‍ദേശിച്ചു. വയനാട് ജില്ലയിൽ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി. വാതിൽപടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. 

ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്. റേഷൻവ്യാപാരികളുടെ കടയടപ്പ് സമരം പിൻവലിച്ചിട്ടും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും തുറന്നു പ്രവർത്തിക്കുന്നില്ല എന്ന മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന റേഷനിംഗ് കൺട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
മതിയായ കാരണങ്ങളില്ലാതെ ലൈസൻസിക്ക് റേഷൻകട അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷൻവിതരണം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിലെ കമ്മിഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.