
സർക്കാർ ഭവന പദ്ധതിയിൽ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത അഴിമതി കേസുകളിൽ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 10 വർഷം തടവ് ശിക്ഷ. ധാക്ക സ്‌പെഷ്യൽ ജഡ്ജി കോടതി-4 ജഡ്ജി റബിയുൾ ആലമാണ് ശിക്ഷ വിധിച്ചത്. ഓരോ കേസിലും അഞ്ച് വർഷം വീതമാണ് ശിക്ഷ.
പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിന് കീഴിലുള്ള പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസില്‍ ഹസീനയ്ക്ക് പുറമേ, അനന്തരവൻ റദ്‌വാൻ മുജിബ് സിദ്ദിഖ്, മരുമക്കളായ തുലിപ് റിസ്‌വാന സിദ്ദിഖ്, അസ്മിന സിദ്ദിഖ് എന്നിവരും പ്രതികളാണ്. തുലിപ് സിദ്ദിഖിന് നാല് വർഷം ശിക്ഷിക്കപ്പെട്ടപ്പോൾ, റദ്‌വാൻ മുജിബ് സിദ്ദിഖിനും അസ്മിന സിദ്ദിഖിനും രണ്ട് കേസുകളിലായി ഏഴ് വർഷം വീതം തടവ് ശിക്ഷ ലഭിച്ചു. കോടതിയിൽ കീഴടങ്ങിയ ഏക പ്രതിയായ മുഹമ്മദ് ഖുർഷിദ് ആലമിന് ഓരോ കേസിലും ഒരു വർഷം വീതവും ശിക്ഷ വിധിച്ചു. കുറ്റക്കാരായ എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയ കോടതി, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കാനും ഉത്തരവിട്ടു.
പ്ലോട്ടുകൾ അനുവദിച്ചതിൽ അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് അഴിമതി വിരുദ്ധ കമ്മിഷൻ (എസിസി) ആണ് കേസുകൾ ഫയൽ ചെയ്തത്. പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, പ്രതികൾ ഭൂമി വിതരണ പ്രക്രിയയിൽ കൃത്രിമം കാണിക്കുകയും രാജധാനി ഉണ്ണയാൻ കർതൃപക്ഷയുടെ (രാജുക്) നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തലസ്ഥാനമായ ധാക്കയിലെ നഗരാസൂത്രണത്തിനും വികസനത്തിനും മേൽനോട്ടം വഹിക്കുന്ന സ്വയംഭരണാധികാരമുള്ള സർക്കാർ ഏജൻസിയാണ് രാജധാനി ഉണ്ണയൻ കർതൃപക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.