നഗരസഭയുടെ “സമൃദ്ധി ഹോട്ടൽ” നെക്കുറിച്ച് കുറിപ്പുമായി മുൻ മന്ത്രി തോമസ് ഐസക്ക്. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ “സമൃദ്ധി ഹോട്ടൽ”. ഉച്ചയൂണിനും പ്രഭാതഭക്ഷണത്തിനും 20 രൂപയാണ്. മറ്റു ഭക്ഷണങ്ങളിലുള്ള ക്രോസ് സബ്സിഡികൊണ്ട് എല്ലാ ദിവസവും 2500ലേറെ ഊണുകൾ ഇവിടെ നൽകുന്നു. പാഴ്‌സലിന് 10 രൂപ അധികം നൽകണം. എറണാകുളത്ത് ന്യായവിലയ്ക്ക് നല്ല ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം വേണമെങ്കിൽ താൻ ശുപാർശ ചെയ്യുക ഈ ഹോട്ടലാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു. ഇഡ്ഡലി, വിവിധതരം ദോശകൾ, അപ്പം, പൂരി, ഇടിയപ്പം, പൊറോട്ട, പുട്ട്, ഉപ്പുമാവ്, മില്ലറ്റ് കഞ്ഞി, അരിക്കഞ്ഞി ഇങ്ങനെ 25 തരം പ്രഭാതഭക്ഷണം ഇവിടെ ലഭ്യമാണ്. രാത്രി 11 മണി വരെ ഭക്ഷണം ഉണ്ട്. ഏതാണ്ട് 200 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും. പണമടച്ച് ടോക്കൺ എടുത്താൽ ബന്ധപ്പെട്ട കൗണ്ടറിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങാം.
തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
എറണാകുളത്ത് ന്യായവിലയ്ക്ക് നല്ല ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം വേണോ?. ഞാൻ ശുപാർശ ചെയ്യുക നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പരമാര റോഡിലുള്ള കൊച്ചി നഗരസഭയുടെ “സമൃദ്ധി ഹോട്ടൽ” ആണ്. ഇപ്പോഴും ഉച്ചയൂണിന് 20 രൂപയേയുള്ളൂ. 38 രൂപ ചെലവുവരും. സർക്കാർ സബ്സിഡി നിന്നു. പക്ഷേ, മറ്റു ഭക്ഷണങ്ങളിലുള്ള ക്രോസ് സബ്സിഡികൊണ്ട് എല്ലാ ദിവസവും 2500ലേറെ ഊണുകൾ ഇവിടെ നൽകുന്നു. പാഴ്സലുമുണ്ട്. പക്ഷേ, 10 രൂപ അധികം നൽകണം. ഇഡ്ഡലി, വിവിധതരം ദോശകൾ, അപ്പം, പൂരി, ഇടിയപ്പം, പൊറോട്ട, പുട്ട്, ഉപ്പുമാവ്, മില്ലറ്റ് കഞ്ഞി, അരിക്കഞ്ഞി ഇങ്ങനെ 25 തരം പ്രഭാതഭക്ഷണത്തിന് റെഡി. ഉച്ചയ്ക്ക് ഊണിന് മീൻ, പലതരം ഇറച്ചികൾ തുടങ്ങിയ ഒരു ഡസനിലേറെ സ്പെഷ്യലുകൾ. ബിരിയാണിയും ലഭ്യമാണ്. സൗജന്യ വിലയ്ക്ക് ഊണ് നൽകുന്നതുപോലെ സൗജന്യ വിലയ്ക്ക് ഒരു ടിഫിനുമുണ്ട്. 20 രൂപയ്ക്ക് 4 ഇഡ്ഡലിയും സമൃദ്ധമായി കഷണങ്ങളുള്ള സാമ്പാറും. രാത്രി 11 മണി വരെ ഭക്ഷണം ഉണ്ട്. ഏതാണ്ട് 200 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും. പണമടച്ച് ടോക്കൺ എടുത്താൽ ബന്ധപ്പെട്ട കൗണ്ടറിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങാം.
ഭക്ഷണം രുചികരമാണെന്നതിന് എന്താണ് ഇത്ര ഉറപ്പ്? ഫുഡ്കോർട്ടിനു ചുറ്റുമായിട്ടാണ് വിതരണ ജാലകങ്ങൾ. അതിനു പുറകിലൂടെ എല്ലാം രുചി നോക്കി കൊണ്ടൊരു യാത്രയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ പൂർണ്ണമായും കൂടെയുണ്ടായിരുന്നു. പിന്നെ ഓരോ സെക്ഷനിലും അവിടുത്തെ പ്രമാണിയും. ഇങ്ങനെ പെറുക്കിത്തന്ന് വയറ് നിറഞ്ഞതുകൊണ്ട് ഷീബ ബ്രേക്ക്ഫാസ്റ്റിനുവേണ്ടി പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന പോർക്ക് വിന്റാലു കുറച്ചേ കഴിക്കാനായുള്ളൂ. ദിവസവും മൂന്ന് ലക്ഷത്തിലേറെ രൂപയുടെ വില്പനയുണ്ട്. ഏതാണ്ട് 150 ജീവനക്കാരുണ്ട്. നടത്തുന്നത് മുഖ്യമായും സ്ത്രീകളുടെ കൂട്ടായ്മ സംരംഭമാണ്. 115 പേർ ഭക്ഷണം പാചകം ചെയ്യാൻ തന്നെയുണ്ട്. വെജിറ്റേറിയൻ നോൺവെജിറ്റേറിയൻ കിച്ചണുകൾ വേർതിരിച്ചിട്ടുണ്ട്. വിവിധയിനം പാചകങ്ങൾ, വിതരണം, പാഴ്സൽ, പർച്ചെയ്സ് & സ്റ്റോർ, അക്കൗണ്ട്സ് തുടങ്ങി ഒരു ഡസൻ ഡിപ്പാർട്ട്മെന്റുകളിലായിട്ടാണ് ജീവനക്കാർ പ്രവൃത്തിയെടുക്കുന്നത്. ഓരോന്നിനും ഡിപ്പാർട്ട്മെന്റ് ഹെഡ്ഡുമുണ്ട്. ജീവനക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രത്യേക ഹാളുണ്ട്. ജീവനക്കാർ തൃപ്തരാണ്. 15,000 മുതൽ 35,000 രൂപ വരെയാണ് മാസവരുമാനം. ജീവനക്കാരുടെ ഗ്രേഡിനെയും എത്ര മണിക്കൂർ അധിക ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയ്യാറാകുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും വേതനം. വരവും ചെലവും ഒത്തുപോകുന്നു. നഷ്ടമില്ല. അതുകൊണ്ടുതന്നെ സംരംഭത്തിന് ലാഭവിഹിതം നൽകാൻ കഴിഞ്ഞിട്ടില്ല.
എറണാകുളം സമൃദ്ധി ഒരു വിസ്മയമാണ്. സർക്കാരിന്റെയോ കോർപ്പറേഷന്റെയോ പ്രവർത്തന സബ്സിഡിയൊന്നുമില്ലാതെ ഒരു ജനപ്രിയ ന്യായവില ഭക്ഷണശാല നാല് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. അനിൽകുമാർ മേയർ ആയിക്കഴിഞ്ഞശേഷം മാരാരിക്കുളത്തെ ജനകീയ ഭക്ഷണശാലയിൽ വന്നിരുന്നു. അന്നു മുളപൊട്ടിയതാണ് ഇത്തരമൊരു ഭക്ഷണശാലയെക്കുറിച്ചുള്ള ആശയം. ഇന്ന് അത് താരതമ്യമില്ലാത്തൊരു സംരംഭമായി വളർന്നിരിക്കുന്നു. വളർച്ചയെന്നത് വെറുതേ പറഞ്ഞതല്ല. തുടങ്ങിയ വർഷം 30,000 രൂപയായിരുന്നു പ്രതിദിന കച്ചവടം. ഇന്നത് 3 ലക്ഷം രൂപയാണ് പ്രതിദിന കച്ചവടം. ജനപ്രിയം കുറയുകയല്ല നാൾക്കുനാൾ കൂടുകയാണ്. വളരെ കർശനമായ ശുചിത്വ പ്രോട്ടോക്കോളാണ്. ഇക്കാര്യത്തിൽ ഒരു വിമർശനത്തിനും ഇടയില്ല തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ച്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.