
തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നതവിഭ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
എല്ലാ പിന്തുണാ സംവിധാനങ്ങളുമുള്ള അസിസ്റ്റീവ് വില്ലേജുകളുടെ നിർമ്മാണം ഈ സർക്കാരിന്റെ കാലത്തുതന്നെ ആരംഭിക്കും. കൂടാതെ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന മൂന്ന് റെസ്പൈറ്റ് ഹോമുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ‘അൻപ്’ കേരള ബൗദ്ധിക ഭിന്നശേഷി കാമ്പയിന്റെ ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഗവൺമെന്റ് വിമൻസ് കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അൻപ് കാമ്പയിന്റെ കൈപ്പുസ്തകവും സ്റ്റിക്കറും സഹജീവനം, പ്രചോദനം, ഭിന്നശേഷി വ്യക്തികൾക്കായുള്ള കായിക പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റും സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസിന്റെ സഹയോഗി വീഡിയോയും മന്ത്രി പ്രകാശനവും ചെയ്തു. ന്യൂറോ പ്രശ്നങ്ങളുള്ള മുതിർന്നവരെ പരിപാലിക്കാനായി നിപ്മറിൽ ആരംഭിച്ച യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് എൻജിഒകൾക്ക് മന്ത്രി ഉത്തരവ് കൈമാറി.
ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. സാമൂഹ്യനീതി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ബാബുരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി എം വി, നിഷ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സുജ കെ കുന്നത്ത്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ എംഡി മൊയ്തീൻകുട്ടി കെ, നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി, സാമൂഹ്യനീതി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജലജ എസ്, സ്റ്റേറ്റ് എൻഎസ്എസ് ഓഫിസർ ഡോ. ദേവിപ്രിയ ഡി, വാർഡ് കാൺസിലർ അഡ്വ. രാഖി രവികുമാർ തുടങ്ങിയവർ സംസാരിച്ചു.
സ്പെഷ്യൽ സ്‌കൂളുകളിലേയും ബഡ്സ് സ്‌കൂളുകളിലേയും പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് നിരാമയ ആരോഗ്യ ഇൻഷുറൻസ്, നിയമപരമായ രക്ഷാകർതൃത്വം സർട്ടിഫിക്കറ്റ് എൻറോൾമെന്റ്, യൂണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് എൻറോൾമെന്റ് തുടങ്ങിയവയ്ക്കായുള്ള പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.