
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ ബിജെപിയുടെ കപടമുഖമാണ് വ്യക്തമാകുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇവിടെ പറയുന്നതിന് നേരെ വിപരീതമായാണ് ഛത്തീസ്ഗഢിലും മറ്റ് സംസ്ഥാനങ്ങളിലും പറയുന്നത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കേരളത്തിലെ ബിജെപി എതിര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ പ്രധാനമന്ത്രി മോഡിയോടോ ആഭ്യന്തര മന്ത്രി അമിത് ഷായോടോ പറയണം. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളോട് മാത്രമല്ല, ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങളോട് സത്യസന്ധമായ നിലപാടല്ല ബിജെപിയുടേത്. ബിജെപിയും ആർഎസ്എസും വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്. മതത്തിന്റെ പേരിൽ അവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ദളിതര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കെല്ലാമെതിരെ രാജ്യവ്യാപകമായി അവര്‍ ആക്രമണം അഴിച്ചുവിടുകയാണ്. തികച്ചും അപലപനീയമായ സംഭവമാണ് ഛത്തീസ്ഗഢില്‍ നടന്നത്. കേരളത്തിലെ ജനങ്ങള്‍ ഇവരുടെ ഇരട്ടത്താപ്പും കപടതയും തിരിച്ചറിയാന്‍ ശേഷിയുള്ളവരാണെന്നും ഡി രാജ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.