
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനൊരുങ്ങി ഫ്രാന്‍സ്. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചു.ഇതോടെ പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കത്തിന് മറുപടി നൽകുകയായിരുന്നു മാക്രോൺ.
ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തുടങ്ങി പ്രാഥമിക അവകാശങ്ങൾ എല്ലാം നിരസിക്കപ്പെട്ട ജനതയ്ക്ക് അവയെല്ലാം ഉടൻ തന്നെ ലഭ്യമാക്കണമെന്നും മാക്രോൺ പറഞ്ഞു.പലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രയേൽ രൂക്ഷമായാണ് പ്രതികരിച്ചത്.
ഫ്രാൻസ് ഭീകരവാദത്തെ സഹായിക്കുകയാണെന്നും മറ്റൊരു ഇറാൻ പ്രോക്‌സിയെ ഉണ്ടാക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. നിലവിലെ സാഹചര്യങ്ങളിൽ സമാധാനപരമായ ഒരു രാജ്യമല്ല, ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു രാജ്യമായിരിക്കും പലസ്തീൻ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങൾ പലരും പലസ്തീനിനെ അംഗീകരിച്ചേക്കുമെന്ന സൂചന നിലനിൽക്കെയാണ് ഫ്രാൻസിന്റെ സുപ്രധാന നീക്കമുണ്ടാകുന്നത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും സ്വതന്ത്ര രാജ്യമായി പലസ്തീനെ അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ അത്തരത്തിലൊരു നീക്കം യുകെയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.