
ലോൺ ക്ലോസ് ചെയ്ത് തുക വർധിപ്പിച്ച് വാങ്ങി നൽകാമെന്ന് പരസ്യബോർഡുകൾ സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തശേഷം പരാതിക്കാരിൽ നിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കടാപ്ര വളഞ്ഞവട്ടം കൊട്ടാരത്തിൽ വീട്ടിൽ മഹേഷ് (39), തിരുവല്ല മഠത്തിനാട്ട് നടുക്കേവീട്ടിൽ ഗോപകുമാർ (50), ചെങ്ങന്നൂർ ചെറിയനാട് കൊട്ടാരത്തിൽ വീട്ടിൽ ഗിരീഷ് കുമാർ (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പ്രതികൾ ലോൺ ലഭ്യമാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തും ബാങ്കുകളിൽ നിലവിലുള്ള ലോൺ ക്ലോസ് ചെയ്ത് തുക കൂട്ടിവാങ്ങി നൽകാമെന്നും മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നും പറഞ്ഞാണ് പരസ്യം ചെയ്തത്. ഇതിൽ വിശ്വസിച്ച പരാതിക്കാരനിൽ നിന്ന് കൊട്ടാരക്കരയിലെ 7 സ്റ്റാർ അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ വെച്ച് ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 52,000 രൂപ കൈപ്പറ്റിയശേഷം പണം നൽകാതെ ചതിച്ചതായാണ് പരാതി.
കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.ആർ. അഭിലാഷ്, പങ്കജ് കൃഷ്ണ, ശ്യാം കൃഷ്ണൻ, മനു കൃഷ്ണൻ, രാജേഷ്, ശുഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.