12 December 2025, Friday

വിദേശപഠനവും ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്

Janayugom Webdesk
തൃശൂര്‍
July 16, 2024 9:57 am

വിദേശത്ത് പഠനവും ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയതായിപരാതി. കൊക്കാലെ മേപ്പിള്‍ ടവറിലെ കാസില്‍ഡ ആന്റ് മിത്രം എബ്രോഡ് ഏജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് നൂറുകണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയത്. അക്വാറ്റിക് ക്ലബ് റോഡില്‍ താമസിക്കുന്ന സുഭാഷ് ആര്‍ (റിജോ), കോട്ടയം സ്വദേശികളായ രാഹുല്‍ രാജേന്ദ്രന്‍, മുഹമ്മദ് ഇജാസ് പത്തനംതിട്ട സ്വദേശി ശ്രീജിത്ത് (കണ്ണന്‍ ) എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

ശനിയാഴ്ചയാണ് ജോലിക്കാരെ പിരിച്ചുവിട്ട് സ്ഥാപനം അടച്ചുപൂട്ടിയത്. ഇതറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ കൊക്കാലയിലെ സ്ഥാപനത്തിലേക്ക് പണം നല്‍കിയവര്‍ എത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസിന്റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഓസ്ട്രേലിയ, പോളണ്ട് എന്നിവിടങ്ങളില്‍ പഠനത്തിന് 180 പേരില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് അഡ്വാന്‍സായി വാങ്ങിയത്. വിവിധ ജില്ലകളില്‍ കാസില്‍ഡയുടെ ഫ്രാഞ്ചൈസി തുടങ്ങാന്‍ പലരില്‍ നിന്നും മൂന്ന് ലക്ഷം രൂപ വീതവും വാങ്ങിയതായാണ് വിവരം. യൂറോപ്യന്‍ രാജ്യങ്ങളിലെ വെയര്‍ ഹൗസുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. വിദേശത്ത് പോകാന്‍ പലര്‍ക്കും മെഡിക്കല്‍ പരിശോധനവരെ നടത്തിയിരുന്നു.

പല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്ഥാപനം വര്‍ക്ക് വിസയുടെ കോപ്പി നല്‍കിയെന്നും എന്നാല്‍ വിദേശ എംബസികളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ യാത്ര വൈകുന്നുവെന്നും ബോധ്യപ്പെടുത്തിയാണ് കബളിപ്പിക്കല്‍ തുടര്‍ന്നതെന്ന് പരാതിക്കാര്‍ പറയുന്നു. വിദേശപഠനത്തിനെന്ന പേരില്‍ രണ്ട് മാസം മുന്‍പ് വരെ പണം നല്‍കിയവരുമുണ്ട്.

Eng­lish Sum­ma­ry: Fraud of crores by promis­ing to study and work abroad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.