13 February 2026, Friday

Related news

February 13, 2026
February 12, 2026
February 5, 2026
January 31, 2026
December 31, 2025
December 28, 2025
December 2, 2025
November 25, 2025
November 5, 2025
October 16, 2025

എട്ട് വര്‍ഷത്തെ പോരാട്ടത്തിന് ഫലപ്രാപ്തി; ശീതളപാനീയങ്ങള്‍ക്ക് ഒആര്‍എസ് ലേബല്‍ വിലക്കി

Janayugom Webdesk
ഹൈദരാബാദ്
October 16, 2025 9:05 pm

ഭക്ഷ്യഉല്പന്നങ്ങളില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷനുകള്‍ (ഒആര്‍എസ്) ഉണ്ടെന്ന് കാണിച്ച് വില്പന നടത്തുന്നതിന് വിലക്ക്. ഹൈദരാബാദ് സ്വദേശിയായ ശിശുരോഗ വിദഗ്ധ ഡോ. ശിവരഞ്ജിനി സന്തോഷ് എട്ട് വര്‍ഷം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ദേശീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി (എഫ്എസ്എസ്എഐ) ഒആര്‍എസ് എന്ന വ്യാജേന പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ ഒരു ഭക്ഷ്യ ബ്രാന്‍ഡും അവരുടെ ഉല്പന്നങ്ങളില്‍ ഒആര്‍എസ് എന്ന പദം ഉപയോഗിക്കാന്‍ പാടില്ലെന്ന് എഫ്എസ്എസ്എഐ ഉത്തരവ് പുറപ്പെടുവിച്ചു. പായ്ക്ക് ചെയ്ത ശീതളപാനീയങ്ങള്‍ അടക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങള്‍ ഒആര്‍എസ് എന്ന് ഉപയോഗിക്കുന്നത് 2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിന്റെയും അനുബന്ധ ചട്ടങ്ങളുടെയും ലംഘനമാണെന്ന് എഫ്എസ്എസ്എഐ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍, അവ്യക്തമായതും തെറ്റായതുമായ പേരുകള്‍ എന്നിവ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും അത് നിയമത്തിന് കീഴിലുള്ള ഒന്നിലധികം വ്യവസ്ഥകള്‍ ലംഘിക്കുന്നെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഈ വ്യാപാര തന്ത്രത്തിനെതിരെ ഡോ. ശിവരഞ്ജിനി സന്തോഷ് തുടര്‍ച്ചയായി നിയമ പോരാട്ടം നടത്തിയ ശേഷമാണ് എഫ്എസ്എസ്എഐ ഇടപെട്ടത്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത ഇലക്ട്രോലൈറ്റ്, ഗ്ലൂക്കോസ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒആര്‍എസ് എന്ന് വ്യാജമായി പരസ്യം ചെയ്തും പാനീയങ്ങള്‍ വില്‍ക്കുന്നതിനെ ചോദ്യം ചെയ്ത് ഡോ. ശിവരഞ്ജിനി 2022‑ല്‍ തെലങ്കാന ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
തെലങ്കാന ഹൈക്കോടതി എഫ്എസ്എസ്എഐയുടെയും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും വിശദീകരണം തേടി. തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളിലോ, പരസ്യങ്ങളിലോ ഒആര്‍എസ് ലേബല്‍ പതിക്കുന്നത് നിയന്ത്രിക്കുന്ന നിര്‍ദ്ദേശം എഫ്എസ്എസ്എഐ 2022ല്‍ ആദ്യമായി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിരവധി കമ്പനികള്‍ റിട്ട് ഹര്‍ജി നല്‍കിയതോടെ നിയന്ത്രണത്തിന് താല്ക്കാലിക ഇളവ് ലഭിച്ചിരുന്നു. ഇതിനെതിരെ ഡോ. ശിവരഞ്ജിനി വീണ്ടും കോടതിയിലെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.