26 December 2025, Friday

Related news

December 25, 2025
December 23, 2025
December 23, 2025
December 11, 2025
November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025

ജി20 ഉച്ചകോടി സംയുക്ത പ്രസ്താവന സമവായമായില്ല

കാലാവസ്ഥാ വ്യതിയാനവും ഉക്രെയ്നും തടസം
റെജി കുര്യന്‍
ന്യൂഡല്‍ഹി
September 8, 2023 10:04 pm

പരിഹാരമില്ലാതെ തുടരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. കാലാവസ്ഥാ വ്യതിയാനവും ഉക്രെയ്ന്‍ വിഷയവും സംബന്ധിച്ച് സംയുക്ത പ്രസ്താവനയില്‍ സമവായം ആയില്ല. ഉക്രെയ്ന്‍ വിഷയത്തിലാണ് അംഗരാജ്യങ്ങള്‍ക്ക് ഇടയില്‍ കടുത്ത വിയോജിപ്പ്. ഇന്നലെ ചേര്‍ന്ന ഷെര്‍പ്പ യോഗത്തിലും അന്തിമ തീരുമാനം കൈക്കൊള്ളാനായില്ല. പ്രസ്താവനയിലെ പദപ്രയോഗം കടുത്തതാകണമെന്ന നിലപാട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ റഷ്യയും ചൈനയും ശക്തമായ എതിര്‍ നിലപാടാണ് സ്വീകരിക്കുന്നത്. സമവായം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്താവനയുടെ കരട് അംഗരാഷ്ട്ര തലവന്മാരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങള്‍ക്കും ഉച്ചകോടിയില്‍ വീറ്റോ അധികാരം ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സംയുക്ത പ്രസ്താവന സംബന്ധിച്ച സമവായ നീക്കങ്ങള്‍ തുടരുകയാണെന്നാണ് ആതിഥേയ രാഷ്ട്രമായ ഇന്ത്യയുടെ ഷെര്‍പ്പ അമിതാഭ് കാന്ത് വ്യക്തമാക്കിയത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജൈവ ഇന്ധനത്തിന്റെ ഉപയോഗത്തിലെ നിയന്ത്രണം സംബന്ധിച്ച കാര്യത്തിലും ഭിന്നത രൂക്ഷമാണ്. സൗദി അറേബ്യയും റഷ്യയും ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ക്ക് പ്രാമുഖ്യം നല്‍കി കാര്‍ബണ്‍ വികിരണം കുറയ്ക്കണമെന്ന പൊതു വികാരത്തെ ഈ രാജ്യങ്ങള്‍ അവരുടെ ആഭ്യന്തര സാമ്പത്തിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എതിര്‍ക്കുന്നത്. ആഗോള താപന നിരക്ക് 1.5 ഡിഗ്രി കുറയ്ക്കണമെന്ന പാരിസ് കരാറിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജി20 പ്രതിജ്ഞാബദ്ധരാകണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നോട്ടു വച്ചിട്ടുണ്ട്. 

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളില്‍ ബ്രിട്ടീഷ് താല്പര്യങ്ങളിലും നയങ്ങളിലും വിട്ടു വീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റവും വിസാ ചട്ടങ്ങളിലെ ഇളവുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബ്രിട്ടന്റെ നിലവിലെ നിലപാടുകളില്‍ അയവു വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചിരുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സുനക് പ്രത്യേക ചര്‍ച്ച നടത്തും. പ്രെഡേറ്റര്‍ ഡ്രോണ്‍, ജറ്റ് എഞ്ചിനുകള്‍, വാര്‍ത്താ വിനിമയ രംഗത്തെ 5 ജി, 6 ജി ഉള്‍പ്പെടെ നിരവധി കരാറുകള്‍ സംബന്ധിച്ച് മോഡി-ബൈഡന്‍ ചര്‍ച്ച നടന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജനറ്റ് യല്ലനും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; G20 sum­mit amid disagreements
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.