
ഗൾഫിലേക്ക് വ്യാപകമായി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിന്റെ തലവൻ ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപകമായി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കയറ്റി അയക്കുന്ന കണ്ണൂർ മാട്ടൂൽ കെ പി വീട്ടിൽ കെ പി റഷീദ് (30) ആണ് അറസ്റ്റിലായത്.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരപരാധികളായ ചെറുപ്പക്കാരെ ദുബായിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് വിസയും ടിക്കറ്റും എടുത്തു കൊടുത്ത് എയർപോർട്ടിനുള്ളിൽ വച്ച് പ്രതികളുടെ കൂട്ടുകാർക്ക് ചിപ്സും വസ്ത്രങ്ങളും എത്തിക്കണമെന്ന വ്യാജേന കഞ്ചാവും, മറ്റ് ലഹരി വസ്തുക്കളും മറ്റും നൽകുകയുമായിരുന്നു പ്രവർത്തന രീതി. ഈ സംഘാംഗങ്ങളിൽ ഒരാൾ തന്നെ വിമാനത്തിൽ കൂടെ എസ്കോർട്ട് പോകും. ഇവർ പിടിക്കപ്പെട്ടാൽ എസ്കോർട്ട് പോയവർ രക്ഷപ്പെടും. ഇത്തരത്തിൽ 2018ൽ രാജാക്കാട് സ്വദേശിയായ അഖിലിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തും തുടർന്ന് കരിപ്പൂരും എത്തിച്ചശേഷം, ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റും എടുത്തു കൊടുത്ത് എയർപോർട്ടിനുള്ളിൽ അഞ്ച് കിലോയോളം കഞ്ചാവ് കൈമാറുകയായിരുന്നു. ദുബായ് എയർപോർട്ടിൽ ഇറങ്ങിയ അഖിലിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും ദുബായ് കോടതി 10 വർഷം തടവ് ശിക്ഷ നൽകുകയും ചെയ്തു.
തുടർന്ന് രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് 2018 ൽ അന്വേഷണം തുടങ്ങി. 2021ൽ ഹൈക്കോടതി ഉത്തരവിൽ പ്രകാരം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി.
തുടർന്ന് ഈ കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശിയായ അൻസാഫിനെയും, രണ്ടാം പ്രതി കണ്ണൂർ മാട്ടൂൽ സ്വദേശി റഹീസിനെയും നാലാം പ്രതിയും നിരവധി കവർച്ച, കൊലപാതക കേസിൽ പ്രതിയുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റിയാസിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരത്തിൽ കോട്ടയം, മലപ്പുറം, ഇടുക്കി ക്രൈം ബ്രാഞ്ചുകളിൽ കേസുകൾ അന്വേഷിക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതിയും 2018 മുതൽ വിദേശത്തും മറ്റും ഒളിവിൽ കഴിഞ്ഞിവന്നിരുന്ന കണ്ണൂർ മാട്ടൂല്ലൂർ റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ഇടുക്കി ക്രൈം ബ്രാഞ്ച് സിഐ ഇ എസ് സാംസന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയാണുണ്ടായത്. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ മനോജ് കുമാർ, ഷിബു ജോസ്, ഷിജു കെ ജി, എ എസ് ഐ മുഹമ്മദ് തുടങ്ങിയവരാണുള്ളത്. റഷീദ് കേരളത്തിനകത്ത് അനേകം കഞ്ചാവ് കേസുകളിൽ പ്രതിയാണ്. റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.