4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 11, 2026

മാലിന്യമുക്തം നവകേരളം; കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

Janayugom Webdesk
കോഴിക്കോട്
April 12, 2025 11:14 am

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലയായി കോഴിക്കോട്.
തിരുവനന്തപുരം കനകക്കുന്ന് നടന്നുവരുന്ന ‘വൃത്തി’ കോൺക്ലേവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജൻസികളും ചേർന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അർഹമാക്കിയത്. എല്ലാ രാഷ്ട്രീയ, യുവജന, വിദ്യാർത്ഥി, മഹിളാ സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും ക്യാമ്പയിനിന്റെ ഭാഗമായി ഒരു കുടക്കീഴിൽ കൊണ്ടുവരാനായത് നേട്ടമായി. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 27618 അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചിരുന്നു. 

5481 സർക്കാർ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 1480 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായും 120 കലാലയങ്ങളെ ഹരിത കലാലയങ്ങളും 276 ടൗണുകളെ ഹരിത സുന്ദര ടൗണുകളുമായി മാറ്റാനായി. 808 പൊതുസ്ഥലങ്ങളെ വൃത്തിയുള്ളതാക്കി മാറ്റാനും 29 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു. 2025 മാർച്ച് 30ഓടെ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും ഏപ്രിൽ നാലോടെ എല്ലാ ബ്ലോക്കുകളും ഏപ്രിൽ അഞ്ചിന് കോഴിക്കോട് ജില്ലയും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. 2023 മാർച്ചിൽ 52% ഉണ്ടായിരുന്ന ഹരിതകർമ സേനകൾ വഴിയുള്ള മാലിന്യത്തിന്റെ വാതിൽപടി ശേഖരണം 2025 മാർച്ചിൽ 100%ലേക്ക് എത്തിക്കാൻ കഴിഞ്ഞത് ക്യാമ്പയിന്റെ വലിയ നേട്ടമായി. 75 എംസിഎഫുകൾ ക്യാമ്പയിന്റെ ഫലമായി 94 ആയി വർധിച്ചു. മാലിന്യ നിർമാർജ്ജനം ഉറപ്പ് വരുത്താൻ 5385 എൻഫോഴ്സ്മെന്റ് പരിശോധനകളാണ് മാർച്ചിൽ നടന്നത്. 

ജില്ലയിൽ ജില്ലാ തലത്തിലും ബ്ലോക്ക് ‑തദ്ദേശ സ്ഥാപനതലത്തിലും ഏറ്റവും സജീവമായിരുന്ന നിർവ്വഹണ സമിതികൾ കൃത്യമായ ഇടവേളകളിൽ നടത്തിയ പരിശോധനകളാണ് ഈ നേട്ടത്തിലേക്ക് ജില്ലയെ എത്തിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കെഎസ്ഡബ്ല്യുഎംപി, കുടുംബശ്രീ, കില തുടങ്ങിയ ഏജൻസികളുടെ സംയുക്തമായ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ ജില്ലയിൽ നടന്നത്. ജില്ലയിലെ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇവ സുസ്ഥിരമായി നിലനിൽക്കാൻ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.