28 February 2026, Saturday

Related news

February 27, 2026
February 20, 2026
February 15, 2026
February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026

തലച്ചോറ് പൊട്ടിപ്പിളർന്ന ഗർഭിണിയുടെ വയറ്റിൽ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു; ആന്തരാവയവങ്ങൾ പുറത്തുവന്നവരെ അനസ്തേഷ്യ പോലുമില്ലാതെ ശസ്ത്രക്രിയ ചെയ്യുന്നു

Janayugom Webdesk
September 24, 2025 9:14 pm

അത്യന്തം സങ്കീർണമാണ് ഗസ്സയിലെ സാഹചര്യങ്ങൾ. നിരന്തരം വർഷിക്കുന്ന ബോംബുകൾക്കിടയിൽ ആരോഗ്യസംവിധാനങ്ങളടക്കം തകർന്നടിഞ്ഞു. ചുരുക്കം ചിലത് മാത്രം ഇപ്പോഴുമുണ്ട്. ആ ആരോഗ്യകേന്ദ്രങ്ങൾ അവശ്യം വേണ്ട സംവിധാനങ്ങളോ ജീവനക്കാരോ മെഡിക്കൽ ഉപകരണങ്ങളോ പോലുമില്ലാതെ നിസ്സഹായത പേറുകയാണ്. ചികിത്സക്കായി എത്തുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ മരണസംഖ്യ പെരുകി.

പരിക്കേറ്റ മൃതപ്രായരെ ചികിത്സിക്കാനാവാതെ വലയുകയാണ് ഡോക്ടർമാർ. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പലപ്പോഴും ഓപറേഷനടക്കം ചെയ്യേണ്ടി വരുന്നത്. ചിലപ്പോൾ രോഗികളെ വേദനയറിയിക്കാതെ മയക്കാൻ അനസ്തേഷ്യ പോലും കാണില്ലെന്നും അൽ ശിഫ ആശുപത്രിയിൽ സന്നദ്ധ സേവനം നടത്തുന്ന ആസ്ട്രേലിയൻ ഡോക്ടർമാർ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.

രക്തം പോലും മരവിപ്പിക്കുന്ന രീതിയിലുള്ള കാഴ്ചകൾക്കാണ് അവർ ഓരോ ദിവസവും സാക്ഷികളാകേണ്ടി വരുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുത്തതിനെ കുറിച്ച് ഡോക്ടർമാർ വേദനയോടെ വിവരിച്ചു.

ഒരുകാലത്ത് ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായിരുന്നു അൽ ശിഫ ആശുപത്രി. ഇപ്പോൾ അത് ആക്രമണങ്ങളിൽ തകർന്ന് താറുമാറായിരിക്കുന്നു. വെടിയുണ്ടകൾ തുളച്ചു കയറാത്ത ഒരു ചുവരുപോലും ഈ ആശുപത്രിയിൽ ഇല്ല. ആശുപത്രിയുടെ നിലം കുണ്ടുംകുഴിയുമായിരിക്കുന്നു. വാർഡുകളൊക്കെ കത്തിനശിച്ചിരിക്കുകയാണ്. എന്നാലും ഡോക്ടർമാർ പൂർണ മനശ്ശക്തിയോടെയാണ് പ്രവർത്തിക്കുന്നത്. രോഗികൾക്കായി കിടക്കകൾ പോലുമില്ല. മരുന്നുകളുടെ ലഭ്യതയും നന്നേ കുറവാണ്. ഇവിടെ നടക്കുന്നത് സത്യത്തിൽ കൂട്ടക്കൊലയാണ്. പേടി സ്വപ്നം പോലും നാളുകൾ തള്ളി നീക്കുകയാണെന്ന് ആശുപത്രിയിൽ സേവനം ചെയ്യുന്ന ആസ്ട്രേലിയൻ സ്വദേശി ഡോ. നദ അബു അൽറൂബ് ബി.ബി.സിയോട് പറഞ്ഞു. വിഡിയോ കോൾ വഴിയായിരുന്നു അഭിമുഖം. ഗുരുതരമായി പരിക്കേറ്റ രോഗികളിൽ പലരെയും അനസ്തേഷ്യ പോലുമില്ലാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്.

അവയവങ്ങൾ പുറത്ത് വന്ന്, തൊലികളടർന്ന്, എല്ല് തകർന്ന് തൂങ്ങിക്കിടക്കുന്ന കൈകാലുകളുമായി അവർ ഇവിടെ കിടക്കുന്നത് കാണുന്നത് തന്നെ ഭയാനകമാണ്. തലച്ചോറ് പൊട്ടിപ്പിളർന്ന ഒമ്പതുമാസം ഗർഭിണിയുടെ വയറ്റിൽ നിന്ന് അടിയന്തര സിസേറിയൻ വഴി ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തതും ​േഡാക്ടർ വിവരിച്ചു. പുറത്ത് വന്നപ്പോൾ ആ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവായിരുന്നു. അടിയന്തര ചികിത്സക്കായി അവളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ആസ്ട്രേലിയൻ അനസ്തെറ്റിസ്റ്റായ ഡോ. സായ അസീസ് വിവരിക്കുന്നു.

ആശുപത്രികളിൽ അതീവ ഗുരുതരമായ മറ്റ് കേസുകളുടെ ബാഹുല്യമായതിനാൽ കൈയും കാലും ഒടിഞ്ഞ ആറുവയസുള്ള ആൺകുട്ടിയുടെ ഓപറേഷൻ നീണ്ടുപോവുകയാണെന്നും അവർ പറഞ്ഞു.

അവയവങ്ങൾ തകർന്ന നിലയിലുള്ള എണ്ണമറ്റ മനുഷ്യരെയാണ് ഓരോ ദിവസവും ഇവിടേക്ക് കൊണ്ടുവരുന്നത്. കിടക്കകൾ രക്തം തളംകെട്ടി നിൽക്കുന്നു. ഉപകരണങ്ങളില്ലാതെ, മരുന്നുകളില്ലാതെ ഇവരെ സഹായിക്കാൻ കഴിയാതെ വിങ്ങുകയാണ് ആ ആരോഗ്യപ്രവർത്തകർ.

ഗസ്സയിൽ ഏതാണ്ട് 10 ലക്ഷം ഫലസ്തീനികൾ താമസിച്ചിരുന്നുവെന്നാണ് കണക്ക്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ആളുകൾ പലവഴിക്കായി ചിതറിപ്പോയി. മൂന്നുലക്ഷത്തിലേറെ പേർ ഇങ്ങനെ നാടും വീടും വിട്ടുപോയി. അതേസമയം, പലായനം ചെയ്തവരുടെ കണക്ക് 640,000 ആണെന്നാണ് ഇസ്രായേലിന്റെ കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.