
സെപ്റ്റംബറിൽ നടന്ന പ്രക്ഷോഭത്തിന് ശേഷം നേപ്പാളിൽ വീണ്ടും ‘ജെൻ സീ’ പ്രതിഷേധം ശക്തമായി. രാജ്യത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കെതിരെ സിമാരാ വിമാനത്താവളത്തിന് സമീപമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നിലവിലെ സർക്കാരിനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിൽ നിന്ന് സിമാരയിലേക്ക് പുറപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ശങ്കർ പൊഖാറൽ, മഹേഷ് ബസ്‌നെറ്റ് എന്നിവരെ വിമാനത്താവളത്തിൽ വെച്ച് ജെൻ സീ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
നേതാക്കളെ തടയാനെത്തിയ ജെൻ സീ പ്രക്ഷോഭകരും സിപിഎൻ‑യുഎംഎൽ പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബുധനാഴ്ച ബാര ജില്ലയിലെ സിമാര പ്രദേശത്ത് ഇരു വിഭാഗക്കാരും റാലികൾ നടത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. സംഭവത്തെ തുടർന്ന് ബാര ജില്ലയിലും അടുത്തുള്ള പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 8 മണി വരെ കർഫ്യൂ പ്രാബല്യത്തിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
സംഘർഷത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നും സ്ഥിതിഗതികൾ നിലവിൽ സാധാരണമാണെന്നും നേപ്പാൾ പൊലീസ് അറിയിച്ചു. സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിന് പരമാവധി സംയമനത്തോടെയും തയ്യാറെടുപ്പോടെയും പ്രവർത്തിക്കാൻ ആഭ്യന്തര ഭരണകൂടത്തോടും സുരക്ഷാ ഏജൻസികളോടും നിർദേശിച്ചിട്ടുള്ളതായി നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി പ്രസ്താവനയിൽ വ്യക്തമാക്കി. ബുധനാഴ്ച 110ൽ അധികം പാർട്ടികളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.