21 February 2026, Saturday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരില്‍ വംശഹത്യ: കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

Janayugom Webdesk
കണ്ണൂർ
June 29, 2023 11:11 pm

മണിപ്പൂര്‍ കലാപത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ കത്തോലിക്ക സഭ. മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണെന്ന് സീറോ മലബാര്‍ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു.
കലാപം പടർന്നത് ക്രൈസ്തവരുടെ പള്ളികൾ ലക്ഷ്യമിട്ടാണ്. സംഘര്‍ഷം തടയുന്നതിൽ കേന്ദ്രസര്‍ക്കാരും മണിപ്പൂര്‍ സർക്കാരും പരാജയപ്പെട്ടു. 2002ലെ ഗുജറാത്ത് വംശഹത്യ പോലെയാണ് മണിപ്പൂർ കലാപമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെയും ബിഷപ്പുമാരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ ഇടപെടലുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് പാംപ്ലാനിയുടെ മാറിയ നിലപാട്. 

പ്രധാനമന്ത്രി അമേരിക്കയിൽ പോയി ഇന്ത്യയില്‍ യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ട്. മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ്. ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥ മാറിയിരിക്കുന്നു. വളരെ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയും പാംപ്ലാനി വിയോജിച്ചു. നിയമനിർമ്മാണ സഭകളിൽ ഈ നിയമം അവതരിപ്പിച്ച് വിശദാംശങ്ങൾ പൂർണമായും ജനങ്ങളിലേക്കെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മാര്‍ച്ച് മാസത്തില്‍ ജോസഫ് പാംപ്ലാനി നടത്തിയ ബിജെപി അനുകൂല പ്രസംഗം വലിയ വിവാദമുണ്ടാക്കിയിരുന്നു. കേന്ദ്രസർക്കാർ റബർ വില മുന്നൂറ് രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നും അദ്ദേഹം സഭ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കത്തോലിക്കാ സഭയിലെ മറ്റ് ബിഷപ്പുമാര്‍ ഇത് സഭയുടെ നിലപാടല്ലെന്ന് തിരുത്തിയിരുന്നു. 

തീവ്ര നിലപാടുള്ള ക്രിസ്ത്യന്‍ സംഘടനകളില്‍ ചിലത് ഈ നീക്കങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ പൂര്‍ണമായി തന്നെ നീക്കങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ബിജെപിയുടെ പ്രീണനം താല്‍ക്കാലിക നേട്ടം ലാക്കാക്കിയാണെന്നും ന്യൂനപക്ഷവിരുദ്ധ നിലപാടാണ് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും എല്ലാക്കാലത്തും സ്വീകരിച്ചതെന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ ക്രൈസ്തവ വേട്ട ഇപ്പോഴും നടക്കുന്നുണ്ടെന്നും ക്രൈസ്തവ വിശ്വാസികള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. 

Eng­lish Sum­ma­ry: Geno­cide in Manipur: Arch­bish­op Joseph Pam­plani against Cen­ter and PM

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.