
25 പേരുടെ മരണത്തിന് കാരണമായ ഗോവയിലെ നിശാക്ലബ് തീപിടിത്തവുമായി ബന്ധപ്പെട്ട്, ക്ലബ് ഉടമകളായ ലുത്ര സഹോദരന്മാർക്കെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവർക്കായി ഡൽഹിയിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചു. ഗുരുതര സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാർട്ടി നടത്തിയത്. പാർട്ടിക്കിടെ കത്തിച്ച പൂത്തിരികളിൽ നിന്നും പൈറോ സ്റ്റിക്കുകളിൽ നിന്നുമുള്ള തീപ്പൊരികൾ, മുളയും ഫൈബർ ഗ്രാസും ഉപയോഗിച്ച ഇൻ്റീരിയർ ചെയ്ത ക്ലബിനെ വെറും 15 മിനിറ്റിനുള്ളിൽ പൂർണമായി വിഴുങ്ങുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ അപകട സൈറൺ മുഴക്കുകയോ താഴത്തെ നിലയിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാർ ഉപകരണങ്ങൾ നീക്കാനാണ് ശ്രമിച്ചതെന്ന് രക്ഷപ്പെട്ടവർ മൊഴി നൽകി. അപകടം നടന്ന് 34 മണിക്കൂറിന് ശേഷം ഒളിവിലിരുന്ന് ക്ലബ് ഉടമ സൗരഭ് ലുത്ര ദുഃഖം രേഖപ്പെടുത്തി പ്രസ്താവനയിറക്കി. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് ഒളിവിലുള്ള ക്ലബ് ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ ഗോവയിലെ രണ്ട് ക്ലബുകൾ അടച്ചുപൂട്ടി. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലാവുകയും ജനറൽ മാനേജർമാർ അടക്കം നാല് പേരെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.