കാട്ടുങ്ങലിൽ വച്ച് ആഭരണ വില്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളും സഹോദരങ്ങളുമായ കടവത്ത് പറമ്പ് വീട്ടിൽ സിവേഷ് (34), സഹോദരന്‍ ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ പരാതിക്കാരനും ആഭരണശാലയിലെ ജീവനക്കാരനും കൂടിയാണ് അറസ്റ്റിലായ സിവേഷ്. ശനിയാഴ്ച വൈകീട്ട് 6.30 മണിക്ക് കാട്ടുങ്ങലിൽ വച്ചായിരുന്നു നാടകീയമായ സംഭവം. സ്വർണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന നിഖില ബാങ്കിൾസ് എന്ന സ്ഥാപനത്തിൽ നിന്നും മഞ്ചേരി ഭാഗത്തെ കടകളിൽ വില്പന നടത്തി ബാക്കിയുള്ള 117 പവനോളം സ്വർണാഭരണങ്ങളുമായി തിരിച്ച് സ്കൂട്ടറിൽ മലപ്പുറത്തുള്ള കടയിലേക്ക് വരികയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സിവേഷും മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരനുമാണ് സ്വർണാഭരണങ്ങളുമായി വന്നിരുന്നത്.
സിവേഷ് നൽകിയ വിവരമനുസരിച്ച് സഹോദരൻ ബെൻസും സുഹൃത്ത് ഷിജുവും മറ്റൊരു സ്കൂട്ടറിലെത്തി കവർച്ച നടത്തുകയായിരുന്നു. ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും സിവേഷിന് കൃത്യമായി അറിയാമായിരുന്നു. റോഡിൽ വാഹനങ്ങളും ആളുകളും കുറവായ, നോമ്പുതുറ സമയമാണ് കവർച്ച നടത്താനായി തെരഞ്ഞെടുത്തത്. തിരിച്ചുവരുന്ന സമയം സ്കൂട്ടര്‍ പലയിടങ്ങളില്‍ നിര്‍ത്തി വെള്ളം കുടിക്കാനും മറ്റുമായി കയറിയിറങ്ങി കൂട്ടുപ്രതികള്‍ക്ക് എത്തുന്നതിനായി സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. കാട്ടുങ്ങലിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ ഒരു ഭാഗത്ത് സ്കൂട്ടർ നിർത്തി. അവിടെത്തിയ കൂട്ടുപ്രതികൾ സ്കൂട്ടർ മറിച്ചിട്ട് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് കവർന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. ബാഗ് തട്ടിയെടുക്കുന്നന്നത് കാണാനിടയായ നാട്ടുകാരനായ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷീർ വാഹനത്തിൽ പിന്തുടർന്ന് പ്രതികൾ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തു. ഇത് കേസിൽ നിർണായകമായി. പ്രതികളുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.