6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

മണിപ്പൂര്‍ കത്തുന്നു

Janayugom Webdesk
ഇംഫാല്‍
May 4, 2023 7:07 pm

ഇംഫാല്‍: മെയ്തി‌ സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം. വിവിധ ജില്ലകളില്‍ വ്യാപകമായി അക്രമ സംഭവങ്ങളുണ്ടായി. തലസ്ഥാനമായ ഇംഫാലില്‍ ഉള്‍പ്പെടെ സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചു. സംഘര്‍ഷത്തില്‍ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ അദ്ദേഹം വ്യക്തമാക്കിയില്ല.
അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ വെടിവയ്പ് നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കി മണിപ്പൂര്‍ ഗവര്‍ണറാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. 

ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച്‌ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
വിവിധയിടങ്ങളിൽ കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ കത്തിയെരിയുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 9000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. സംഘര്‍ഷത്തിനിടെ ബിജെപി എംഎല്‍എ വുങ് സാഗിന്‍ വാല്‍ട്ടെക്ക് പരിക്കേറ്റു.

ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്പോക്പി തുടങ്ങിയ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തി. സംഘർഷ മേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 14 കമ്പനി ദ്രുത കര്‍മ്മസേനയും സിആര്‍പിഎഫ്, ബിഎസ്‌എഫ് സംഘങ്ങളും മണിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഓരോ പ്രാദേശിക ഭരണകൂടങ്ങളോടും കൂടുതല്‍ ശക്തമായ രീതിയില്‍ സൈന്യത്തെ വിന്യസിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Gov­er­nor issues shoot-at-sight order in Manipur

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.