
രാജ്യതലസ്ഥാനത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ജിപിഎസ് സ‌്പൂഫിങ് നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും തെറ്റായ നാവിഗേഷൻ ഡാറ്റ നേരിടുന്നുവെന്നാണ് സൂചന. ഡൽഹിയുടെ 60 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത്. പലപ്പോഴും മാനുവൽ ഇടപെടലും എടിസി മാർഗനിർദേശവുമാണ് വിമാനങ്ങളെ സുരക്ഷിതമായി നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെറ്റായ സിഗ്നലുകൾ വഴി നാവിഗേഷൻ സംവിധാനം വഴിതെറ്റിക്കുന്ന സൈബർ ആക്രമണമാണ് ജിപിഎസ് സ‌്പൂഫിങ്. യുദ്ധപ്രദേശങ്ങളിലെ ഡ്രോണുകളെ തടസപ്പെടുത്താനാണ് ഇത് സാധാരണ ഉപയോഗിക്കുക. സാധാരണയായി ഇത്തരം ആക്രമണങ്ങൾ സംഘര്‍ഷഭരിതമായ അതിർത്തി പ്രദേശങ്ങളിലാണ് സംഭവിക്കുക. ഇന്ത്യൻ പൈലറ്റുകൾക്ക് ജിപിഎസ് വിശ്വസനീയമല്ലെന്ന് തോന്നുമ്പോൾ ഐഎൽഎസ്, വിഒആർ പോലുള്ള ഗ്രൗണ്ട് അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറാൻ പരിശീലനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിലുടനീളം ദിവസേന സ‌്പൂഫിങ് നേരിട്ടതായി ഒരു പൈലറ്റ് പരാതിയില്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്നുള്ള ഇലക്ട്രോണിക് യുദ്ധ സിഗ്നലുകളാകാം ഇതിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. അവിടെ സൈനിക ക്രമീകരണങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ ജിപിഎസ് സിഗ്നലുകളെ തടസപ്പെടുത്തുന്നുവെന്നും വിദഗ്ധർ പറയുന്നു.
ശക്തമായ അന്തരീക്ഷ സാഹചര്യങ്ങൾ 2,500 കിലോമീറ്റർ വരെ ദൂരത്തേക്ക് ഇത്തരം തെറ്റായ സിഗ്നലുകൾ വ്യാപിപ്പിക്കും. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന സാധാരണ യാത്രാ വിമാനങ്ങൾക്ക് ഭീഷണിയുമാണിത്. തുർക്കി, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ ഇത്തരത്തിൽ സിഗ്നൽ കബളിപ്പിക്കൽ ഉണ്ടാക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.