10 January 2026, Saturday

Related news

January 2, 2026
December 10, 2025
November 18, 2025
August 28, 2025
January 11, 2025
September 19, 2024
May 6, 2024
January 18, 2024
November 29, 2023
October 3, 2023

വിദ്വേഷ പ്രസംഗം: അസം ഖാന് രണ്ട് വര്‍ഷം തടവ്

Janayugom Webdesk
ലഖ്നൗ
July 15, 2023 7:43 pm

വിദ്വേഷ പ്രസംഗക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് രണ്ട് വര്‍ഷം തടവ്. രാംപൂർ കോടതിയാണ് അസാം ഖാന് ശിക്ഷ വിധിച്ചത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിങ് എന്നിവര്‍ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ചാണ് അസം ഖാനെതിരെ കേസെടുത്തത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെയും മായാവതിയുടെ ബിഎസ്‌പിയുടെയും സഖ്യ സ്ഥാനാർത്ഥിയായി മത്സരിക്കവെയാണ് അസം ഖാൻ വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ അനിൽ കുമാർ ചൗഹാൻ ഷഹ്ജാദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. മതത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തില്‍ നിന്ന് വോട്ടുകള്‍ തേടിയതായും വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ 17 ന് മറ്റൊരു വിദ്വേഷ പ്രസംഗ കേസിൽ അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അസം ഖാനെ അയോഗ്യനാക്കി. പിന്നാലെ രാംപൂർ സദർ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടന്നു.
2017 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം അസം ഖാനെതിരെ 80ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഭൂമി കയ്യേറ്റ കേസിൽ അസം ഖാന് രണ്ട് വർഷം ജയിൽ ശിക്ഷയും ലഭിച്ചിരുന്നു. പിന്നീട് ഈ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2012–17 വര്‍ഷങ്ങള്‍ക്കിടയില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അസം ഖാന്‍.

eng­lish summary;Hate speech: Azam Khan jailed for two years

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.