23 January 2026, Friday

Related news

January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025

പാര്‍ലമെന്റില്‍ വിദ്വേഷ പ്രസംഗം

ബിജെപി എംപിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം
ഖേദം പ്രകടിപ്പിച്ച് രാജ്നാഥ് സിങ് 
നടപടിയുണ്ടാകുമെന്ന് സൂചന 
റെജി കുര്യന്‍
ന്യൂഡല്‍ഹി
September 22, 2023 10:51 pm

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബിജെപി അംഗം രമേഷ് ബിധൂരി നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം. ബിഎസ്‌പി എംപി ഡാനിഷ് അലിക്കെതിരെയാണ് രമേഷ് ബിധൂരി വിദ്വേഷ പ്രസ്താവന നടത്തിയത്. രേഖകളിൽ നിന്ന് പരാമർശം നീക്കിയ സ്പീക്കർ ഓം ബിർള, ബിധൂരിയെ താക്കീത് ചെയ്തു.
പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിനം ചന്ദ്രയാന്‍ വിജയത്തില്‍ രാത്രി വൈകിയും നീണ്ട ചര്‍ച്ചയ്ക്കിടെയാണ് സൗത്ത് ഡല്‍ഹി എംപിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം. ഭീകരവാദി ഉള്‍പ്പെടെയുള്ള പദങ്ങളും അസഭ്യ പ്രയോഗങ്ങളും നടത്തി ബിധൂരി സംസാരിക്കുന്ന സഭാ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ചെയറിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. ബിധൂരിയുടെ വിദ്വേഷ പ്രസംഗത്തിനിടെ പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെയും വിമർശനമുയര്‍ന്നു. വിഷയം നാണക്കേടായെന്ന ബോധ്യം ഉണ്ടായതോടെ മുഖം രക്ഷിക്കാന്‍ എംപിയോട് ബിജെപി വിശദീകരണം തേടി.
ബിധൂരിയുടെ നടപടി പാര്‍ലമെന്റിനെ അവഹേളിക്കലാണെന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിധൂരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിധൂരിയുടെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. അംഗത്തിന്റെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ വികാരങ്ങളെ ഹനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു.
സംഭവത്തിൽ ബിധൂരിക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഡാനിഷ് അലി സ്പീക്കറുടെ ഓഫിസിന് നൽകിയ പരാതിയില്‍ അന്വേഷണം ഉണ്ടായേക്കും. വംശീയ അധിക്ഷേപം സഭയ്ക്കുള്ളിലായതിനാല്‍ സ്പീക്കര്‍ക്ക് അപ്പുറം വിഷയത്തില്‍ കോടതി ഇടപെടലുകള്‍ക്ക് സാധുതയില്ല.

ഹൃദയഭേദകം: ഡാനിഷ് അലി 

ലോക് സഭയിലെ ചര്‍ച്ചയ്ക്കിടയില്‍ ബിജെപി എംപി രമേഷ് ബിധൂരി തനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബിഎസ്‌പി അംഗം കുന്‍വര്‍ ഡാനിഷ് അലി. രമേഷ് ബിധൂരിയുടെ പ്രസ്താവന രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗം എന്ന നിലയിലും എംപി എന്ന നിലയിലും അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് ഡാനിഷ് അലി ലോക‌്സഭാ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമായ തനിക്ക് നേരിട്ട അനുഭവം ഇതാണെങ്കില്‍ രാജ്യത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും. രമേഷ് ബിധൂരിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ നടപടിയെടുത്തില്ലെങ്കില്‍ എംപിയായി തുടരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

eng­lish summary;Hate Speech in Parliament

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.