
രാജ്യത്ത് യുവാക്കൾ ഹൃദയാഘാതം മൂലം പെട്ടെന്നു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കര്‍ണാടകയിലെ ഹൃദയാഘാത മരണങ്ങള്‍ ചര്‍ച്ചയായ ഘട്ടത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് ഈ മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കൊവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളാണ്. കോവിഡ് വാക്സിനുകളാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
18നും 45നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലെ പെട്ടെന്നുള്ള അകാരണമായ മരണങ്ങളെക്കുറിച്ചും ഐസിഎംആറും എയിംസും ചേർന്ന് പഠനം നടത്തി. ഹൃദയാഘാതവും മയോർഡിയാൽ ഇൻഫ്രാക്ഷനുമാണ് ഇവർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണം. നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും ഇതിനു കാരണമായിട്ടുണ്ടെന്നാണ് ഇരുപഠനങ്ങളും പറയുന്നു. പഠനം പൂർത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകൾ പുറത്തുവരികയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാടകയിലെ ഹാസനില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ഹൃദയാഘാതം മൂലം 21 പേര്‍ മരിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്. മരണങ്ങള്‍ക്ക് പിന്നില്‍ കോവിഡ് വാക്സിന്റെ പാര്‍ശ്വഫലമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.