
സംസ്ഥാനത്ത് ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കും. വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, തീപിടിത്തങ്ങൾ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം. ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. പ്രദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. അതേ മാതൃകയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. വിപുലവും ഊർജിതവുമായ പൊതുജന കാമ്പയിൻ നടത്തണം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കണം. മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാകലക്ടർമാർ, ലാന്‍ഡ് റവന്യു കമ്മിഷണർ കെ ജീവൻ ബാബു, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.