
മഹാരാഷ്ട്രയിലെ കാലം തെറ്റിയുള്ള മഴക്കെടുതി ഉള്ളിക്ക് വിലയേറാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്ക. കാലവര്‍ഷത്തിന് മുമ്പേ അപ്രതീക്ഷിതമായി എത്തിയ മഴയില്‍ ഉള്ളി തുടങ്ങിയ കാർഷിക വിളകൾക്ക് ഗണ്യമായ നാശനഷ്ടം നേരിട്ടു. മേയ് ആറുമുതല്‍ തുടങ്ങിയ മഴയില്‍ കൊങ്കൺ, നാസിക്, പൂനെ, കോലാപ്പൂർ, ഛത്രപതി സംഭാജിനഗർ, ലാത്തൂർ, അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ഏക്കറുകളിലെ ഉള്ളി കൃഷിയാണ് നശിച്ചത്. വിളവെടുപ്പിന്റെ അവസാനഘട്ടം എത്തി നില്‍ക്കെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. വിളവെടുത്ത് കൂട്ടിയ സവാള ശേഖരവും കഴിഞ്ഞയാഴ്ചകളില്‍ വിളവെടുപ്പിന് പാകമായ ചെടികളും നശിച്ചവയില്‍ പെടുന്നു. ഇതോടെ സവാള വില വരും ദിവസങ്ങളില്‍ കുത്തനെ ഉയരുമെന്നാണ് സൂചന.
ധൂലെ, നാസിക്, അഹല്യനഗർ, ഛത്രപതി സംഭാജിനഗർ, പൂനെ, സോലാപൂർ, ബീഡ്, ധാരാശിവ്, അകോല, ജൽന, ബുൽധാന, ജൽഗാവ് എന്നിവിടങ്ങളിലും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഇനിയും കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മഹാരാഷ്ട്ര ഉള്ളി ഉല്പാദക കർഷക സംഘടനയുടെ പ്രസിഡന്റ് ഭാരത് ദിന്‍ഗോള്‍ പറഞ്ഞു. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷ മഴയും ലഭിച്ചുതുടങ്ങി.
നേരത്തെ ഉള്ളിയുടെ വില കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിളകള്‍ കൂടി നശിച്ചതോടെ കടുത്ത ആശങ്കയിലാണ് കര്‍ഷകര്‍. മേയ് 20ലെ കണക്കനുസരിച്ച് ലസൽഗാവ് വിപണിയിൽ ക്വിന്റലിന് ശരാശരി 1,150 രൂപയായിരുന്നു വില ഈ വർഷം മാർച്ചിന് മുമ്പ് വിളവെടുത്ത കർഷകർക്ക് ഏക്കറിന് നല്ല വിളവ് ലഭിച്ചു. എന്നാല്‍ ഏപ്രിൽ‑മേയ് മാസങ്ങളിൽ വിളവെടുത്തവർക്ക് ഭാഗ്യമുണ്ടായില്ല, കാരണം അമിതമായ ചൂടും കാലം തെറ്റിയ മഴയും നേരിടേണ്ടിവന്നു. നിരവധി കർഷകർക്ക് സംഭരണ സൗകര്യങ്ങളില്ലാത്തതിനാല്‍ വിളകള്‍ ശേഖരിച്ചുവയ്ക്കാൻ കഴിയില്ല. മേയ് ആറുമുതൽ വയലുകളിൽ വിളവെടുപ്പ് നടത്തുന്നവരെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചതെന്നും ഭാരത് പറഞ്ഞു.
ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം 6,51,965 ഹെക്ടറിലാണ് കൃഷി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറിന്റെ വര്‍ധനയുണ്ടായി. നാസിക്കില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഹെക്ടറില്‍ കൃഷിയിറക്കി. വിദേശത്തേക്ക് സവാള കയറ്റി അയക്കുന്നതിലും മുന്നില്‍ മഹാരാഷ്ട്രയാണ്. 3,922 കോടി രൂപ വിലവരുന്ന 17.17 ലക്ഷം ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. അതേസമയം, 2023 ലെ കയറ്റുമതിയെ അപേക്ഷിച്ച് (25.25 ലക്ഷം ടണ്‍) കഴിഞ്ഞ വര്‍ഷം കുറഞ്ഞു. ജൂണ്‍ പകുതി വരെ വിളവെടുപ്പ് തുടരാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മഴയില്‍ കര്‍ഷകരുടെ കണക്കു കൂട്ടലുകളെല്ലാം പാളി. സവാളക്ക് വിപണിയില്‍ കടുത്ത ക്ഷാമത്തിനിടയാക്കുന്നതാണ് പുതിയ പ്രതിസന്ധി. വിപണിയില്‍ ചരക്ക് എത്തുന്നത് കുറയും. മഹാരാഷ്ട്രയിലെ നഗരപ്രദേശങ്ങളില്‍ വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഉള്ളി കൃഷി മേഖലകളായ കൊങ്കണ്‍ പ്രദേശം, നാസിക്, കോലാപ്പൂര്‍, ലാത്തൂര്‍, നാഗ്പൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സവാള വരവ് നിലക്കുന്നതോടെ വിപണിയില്‍ കടുത്ത ക്ഷാമത്തിന് ഇടയാക്കുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതി നയം കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും അനുകൂലമല്ലെന്ന് കര്‍ഷകരുടെ സംഘടന കുറ്റപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.