
മുംബൈയിൽ ഇന്ന് പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡ്, റയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
മുംബൈയിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണെന്നും സ്വകാര്യ സ്ഥാപനങ്ങളോട് തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സിറ്റി സിവിൽ ബോഡി അറിയിച്ചു.
മുംബൈ നഗരത്തിലും പ്രാന്ത പ്രദേശത്തും പെയ്യുന്ന കനത്ത മഴയും, കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലേർട്ടും കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്നോണം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ,അടച്ചുപൂട്ടൽ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്.
അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ ബിഎംസി ഓഫീസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.
ആവശ്യമെങ്കിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ആളുകളോട് മുംബൈ പൊലീസ് നിർദേശിച്ചു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലെ ആളുകളോട് വീടുകളിലിരുന്ന് ജോലി ചെയ്യാനും അഭ്യർത്ഥിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും 200 മില്ലിമീറ്റർ മഴ ലഭിച്ചു.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ ഡയറക്ട്രേറ്റ് അവധി പ്രഖ്യാപിച്ചു. പാൽഘർ,താനെ,റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകൾക്കാണ് ഉത്തരവ് ബാധകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.