23 January 2026, Friday

Related news

December 12, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 24, 2025

ശക്തമായ മഴ, നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു: ഭീതിയോടെ മലയോര മേഖല

Janayugom Webdesk
പത്തനംതിട്ട
September 2, 2023 9:22 pm

രണ്ട് ദിവസമായി പെയ്യുന്ന ശ്കമായ മഴയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കക്കാട് ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ അതിശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം വെളളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയർത്തി. എന്നാല്‍ മഴയുടെ തോത് അല്‍പ്പം ശമിച്ചതിനാല്‍ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് രാത്രി 8.45ന് ഒന്നും മൂന്നും ഷട്ടറുകൾ താഴ്‌ത്തി.മണിയാർ ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. 

കോന്നിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭീതിയിലാണ് മലയോര മേഖല. തണ്ണിത്തോട് കല്ലാറ്റിലും കോന്നി അച്ചൻകോവിലാറ്റിലും കഴിഞ്ഞ ദിവസം രാത്രിത്തിൽ ജല നിരപ്പ് ഉയർന്നിരുന്നു. ഉച്ചക്ക് ശേഷമാണ് കോന്നിയിൽ മഴ ശക്തമാകുന്നത്. ഇടവിട്ട് പെയ്യുന്ന മഴയിൽ കോന്നിയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണികളും നില നിൽക്കുന്നുണ്ട്. കോന്നി പൊന്തനാംകുഴി മുരുപ്പ്,പൂച്ചക്കുളം ബാഗംങ്ങളിൽ മുൻ വർഷങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുള്ളതിനാൽ മഴക്കാലത്ത് വലിയ ഭീതിയാണ് ഈ മേഖലയിലെ ജനങ്ങളുടെ മനസിലുള്ളത്. കൂടാതെ വനപാതകളിൽ മരങ്ങൾ ഒടിഞ്ഞ് വീഴുന്നതും മഴക്കാലത്ത് പതിവാണ്.

കൂടാതെ കോന്നിയിൽ മഴക്കാലത്ത് നഗരത്തിൽ അടക്കം വെള്ളത്തെ കയറി ഗതാഗതം തടസ്സപെടുന്നതും പതിവാണ്. കൂടാതെ തണ്ണിത്തോട് റോഡിൽ മഴക്കാലത്ത് പാഴ്മരങ്ങൾ മുറിച്ച് മാറ്റാത്തത് മൂലം റോഡിലേക്ക് ഒടിഞ്ഞ് വീഴുന്നതിനുള്ള സാധ്യതയും ഏറെയാണ്.മഴ ഈ നിലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്നതും ഉറപ്പാണ്. ശക്തമായ മഴയിൽ കിണറും ഇടിഞ്ഞ് താഴ്ന്നു.എലിമുള്ളുംപ്ലാക്കൽ താന്നിമൂട്ടിൽ റ്റി എം സ്കറിയയുടെ ഉപയോഗശൂന്യമായ കിണറിലേക്ക് ആണ് കുളിമുറി ഇടിഞ്ഞ് താഴ്ന്നത്.കുടിവെള്ള ടാങ്കും സംഭവത്തിൽ നശിച്ചിട്ടുണ്ട്.

മെലിഞ്ഞ് ഒഴുകിയ പമ്പാനദി ഇരുട്ടി വെളുത്തപ്പോള്‍ നിറഞ്ഞൊഴുകി

റാന്നി: മെലിഞ്ഞ് ഒഴുകിയ പമ്പാനദി ഇരുട്ടിവെളുത്തപ്പോള്‍ നിറഞ്ഞൊഴുകുന്നതാണ് ഇന്നലെ കാലത്തു നാട്ടുകാര്‍ കണ്ടത്.കാലവര്‍ഷം മഴ ഇല്ലാതെ പോയതോടെ ആശങ്കയിലായ കര്‍ക്ഷകര്‍ക്ക് ആശ്വാസമായി രണ്ടു ദിവസമായി പെയ്യുന്ന മഴ. കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയും ശബരിമല വനമേഖലയിലെ ഉരുള്‍പൊട്ടലുകളുമാണ് നദിയിലെ അപ്രതീക്ഷിത വെള്ളം വരവിന് കാരണമായത്.കാലവര്‍ഷം സജീവമാകാതെ വന്നതോടെ കര്‍ക്ഷകര്‍ ആശങ്കയിലായിരുന്നു.കൃഷികള്‍ ഉണങ്ങി തുടങ്ങിയിരുന്നു.വേനല്‍ക്കാലത്തെ അനുസ്മരിക്കും വിധത്തില്‍ ചൂടും ഗണ്യമായി ഉയര്‍ന്നിരുന്നു.ഇതിനെല്ലാം ആശ്വാസമായിട്ടാണ് മഴ എത്തിയത്.എന്നാല്‍ അപ്രതീക്ഷിത മഴയില്‍ കിഴക്കന്‍ മേഖലയിലെ അരയാഞ്ഞിലിമണ്‍,കുരുമ്പന്‍മൂഴി നിവാസികള്‍ പ്രതിസന്ധിയിലായി.നേരം വെളുത്തപ്പോള്‍ ഇരു കോസ് വേകളും മുങ്ങിയതാണ് പ്രതിസന്ധിക്കു കാരണം.

എന്നാല്‍ രാവിലെ കയറിയ വെള്ളം ഉച്ചകഴിഞ്ഞപ്പോഴേക്കും ഇറങ്ങിയത് ആശ്വാസമായി.2018ലെ മഹാപ്രളയത്തിന്‍റെ ദുരിതം അറിയാവുന്ന തീരദേശ വാസികള്‍ മഴ തുടങ്ങുമ്പോഴെ കടുത്ത ജാഗ്രതയിലാണ് കഴിയുന്നത്. പെരുന്തേനരുവി ചെറുകിട തടയണ നിറഞ്ഞൊഴുകിയത് സഞ്ചാരികള്‍ക്ക് കണ്ണിന് വിരുന്നായി.ഓണാവധിക്ക് പെരുന്തേനരുവി വെള്ളംച്ചാട്ടം കാണാന്‍ എത്തിയവര്‍ക്ക് വെള്ളം ഇല്ലാത്തതിനാല്‍ നിരാശയായിരുന്നു ഫലം.എന്നാല്‍ പെരുന്തേനരുവിയില്‍ ഇന്നലെ എത്തിയവര്‍ക്ക് വെള്ളച്ചാട്ടം ശരിക്കും ആസ്വദിക്കാനായി..

Eng­lish Sum­ma­ry: Heavy rains, rivers rise: Hilly region with fear

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.