4 January 2026, Sunday

Related news

December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025

അതിതീവ്ര മഴ: ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായി

*കെഎസ്ഇബിക്കും ആശ്വാസം
എവിൻ പോൾ
കൊച്ചി
May 20, 2024 7:09 pm

അതിതീവ്ര മഴയെ തുടർന്ന് സംസ്ഥാനത്ത് ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് വേനൽ മഴ ശുഷ്ക്കമായിരുന്നെങ്കിലും ചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ജല വൈദ്യുത പദ്ധതികളുള്ള ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായത് കെഎസ്ഇബിക്കും ആശ്വാസമായി. ഇന്ന് മാത്രം 13.26 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഒഴുകിയെത്തി. 

വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാവിലെ വരെ 61.2 മില്ലി മീറ്റർ മഴ രേഖപ്പടുത്തി. 7.632 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഡാമിലേക്ക് ഒഴുകിയെത്തി. കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മറ്റ് പ്രധാന ജലാശയങ്ങളായ ഇടമലയാറിൽ 35.4 മില്ലിമീറ്റർ, പമ്പ 34, പൊന്മുടി 34, നേര്യമംഗലം 45, ലോവർ പെരിയാർ 40 മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴയുടെ ലഭ്യത. 

കടുത്ത വേനലിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ജലശേഖരം മൂന്നിലൊന്നായി കുറ‍ഞ്ഞിരുന്നു. ഇതെതുടർന്ന് ആഭ്യന്തര വൈദ്യുതോൽപ്പാദനം കെഎസ്ഇബി നാളുകളായി വെട്ടിക്കുറച്ചിരിക്കുകയായിരുന്നു. നിലവിൽ 1236.825 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിലെല്ലാമായി അവശേഷിക്കുന്നത്. ഇത് ആകെ ജലശേഖരത്തിന്റെ 31 ശതമാനമാണ്. വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് ശക്തമാകുമെന്നാണ് കെഎസ്ഇബിയുടെയും കണക്കുകൂട്ടൽ. 

ഈ മാസം സംസ്ഥാനത്തെ ഡാമുകളിലെല്ലാമായി 230. 96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തുമെന്നായിരുന്നു കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇതുവരെ 85.093 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ലഭ്യത സാധാരണ നിലയിലേക്കെത്തി. മഴക്കുറവ് 14 ശതമാനമായി താഴ്ന്നു. മാർച്ച് 1 മുതൽ ഇന്ന് വരെ കേരളത്തിൽ 227.7 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. സാധാരണയായി 263.5 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. വരും ദിവസങ്ങളിൽ ഈ കുറവ് മറികടന്നേക്കും. തിരുവനന്തപുരം ജില്ലയിലാണ് മഴയുടെ ലഭ്യത കൂടുതൽ. 23 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്. മാർച്ച് 1 മുതൽ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയിൽ 356.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. എറണാകുളം, കോട്ടയം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലും മഴയുടെ ലഭ്യത സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. 

Eng­lish Summary:Heavy rains: Water flows into dams
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.