8 January 2026, Thursday

Related news

January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025

ഹിന്‍ഡന്‍ബര്‍ഗ് ആഘാതം തുടരുന്നു; 34,900 കോടിയുടെ പദ്ധതി മരവിപ്പിച്ച് അഡാനി

Janayugom Webdesk
അഹമ്മദാബാദ്
March 19, 2023 10:29 pm

ഗുജറാത്തിലെ മുന്ദ്രയിലെ 34,900 കോടിയുടെ പെട്രോ കെമിക്കല്‍ പ്രോജക്റ്റ് അഡാനി ഗ്രൂപ്പ് റദ്ദാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് പുതിയ നീക്കം. 2021ലാണ് അഡാനി എന്റര്‍പ്രൈസസ് അഡാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ പോളി-വിനൈൽ‑ക്ലോറൈഡ് (പിവിസി) പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്.

പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ ഉല്പാദനശേഷിയുള്ള പിവിസി പ്രോജക്ട് ഉപേക്ഷിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് അഡാനി ഗ്രൂപ്പ് ഇ‑മെയില്‍ അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. കടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. അതേസമയം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് അഡാനി ഗ്രൂപ്പിന്റെ പ്രതികരണം.

പ്രതിവര്‍ഷം 2000 കിലോ ടണ്‍ പിവിസി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് പ്രോജക്ടിനു കീഴില്‍ ഒരുങ്ങിയിരുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി ഓസ്ട്രേലിയ, റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം 3.1 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും വ്യാപകമായി ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നാമത്തെ സിന്തറ്റിക് പോളിമറായ പിവിസിക്ക് വിശാലമായ ഉപയോഗ സാധ്യതയുണ്ട്. ഫ്ലോറിങ്, മലിനജല പൈപ്പുകള്‍, ഇലക്ട്രിക്കൽ വയറുകളിലെ ഇൻസുലേഷൻ, പാക്കേജിങ് ഏപ്രണുകള്‍ തുടങ്ങിയവ ഇതില്‍ നിന്ന് നിര്‍മ്മിക്കുന്നു.

ഇന്ത്യയിലെ പിവിസി ആവശ്യകത പ്രതിവര്‍ഷം ഏകദേശം 3.5 ദശലക്ഷം ടണ്ണിന് ഏഴ് ശതമാനം എന്ന നിരക്കിൽ വളരുന്നതായി വിലയിരുത്തിയാണ് അഡാനി ഗ്രൂപ്പ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോര്‍ട്ടിലെ ആരോപണം.
മുഴുവന്‍ ആരോപണങ്ങളും അഡാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും, റിപ്പോര്‍ട്ടിനു പിന്നാലെ അഡാനി ഓഹരികള്‍ 80 ശതമാനത്തോളം ഇടിഞ്ഞിരുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനായി കമ്പനി ചില പദ്ധതികൾ റദ്ദാക്കുകയും ചില കടങ്ങൾ മുൻകൂട്ടി അടയ്ക്കുകയും ചെയ്തിരുന്നു. 7,000 കോടി രൂപയുടെ കൽക്കരി പ്ലാന്റ് വാങ്ങൽ പദ്ധതിയും അടുത്തിടെ അഡാനി ഗ്രൂപ്പ് റദ്ദാക്കിയിരുന്നു.

Eng­lish Sum­ma­ry: Hin­den­burg fall­out: Adani Group sus­pends work on Rs 34,900 crore petro­chem­i­cal project

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.