13 February 2026, Friday

Related news

February 12, 2026
February 10, 2026
February 10, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

ഹിറ്റായി ഹിറ്റ്മാന്റെയടി; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സഞ്ജുവും കോലിയും ഗോള്‍ഡന്‍ ഡക്ക്
Janayugom Webdesk
ബംഗളൂരു
January 17, 2024 11:19 pm

രോഹിത് ശര്‍മ്മയുടെയും റിങ്കു സിങ്ങിന്റെയും പോരാട്ട വീര്യത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പാന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലിന് 212 റണ്‍സെടുത്തു. അഫ്ഗാന് നിശ്ചിത ഓവറി­ല്‍ ആറ് വിക്കറ്റ് നഷ്ടത്തി­­ല്‍ 212 റ­ണ്‍സെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോഴാണ് ത്രസിപ്പിക്കുന്ന വിജയം നേടിയത്. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയോടെ 150ന് മേല്‍ ഇന്ത്യ സ്കോര്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് രോഹിത്തും-റിങ്കുവും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സമ്മാനിക്കുന്നത്. രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും റിങ്കുവിന്റെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.

അന്താരാഷ്ട്ര ടി20യില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തില്‍ നിന്ന് എട്ടു സിക്‌സും 11 ഫോറുമടക്കം 121 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്കോറാണിത്. 36 പന്തുകള്‍ നേരിട്ട റിങ്കു ആറ് സിക്‌സും രണ്ട് ഫോറുമടക്കം 69 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഗംഭീരത്തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 93 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് റഹ്മനുള്ള ഗുര്‍ബാസും(50) ഇ­ബ്രാഹിം സദ്രാനും(50) ചേര്‍ന്ന് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം എത്തിയ അസ്മത്തുള്ള ഒമര്‍സായി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ പിന്നീടൊന്നിച്ച ഗു­ല്‍­ബാദിന് നൈബും മൊഹമ്മദ് നബിയും ചേര്‍ന്ന് വമ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ ചെറുതായൊന്നു തോല്‍വി മുന്നില‍ കണ്ടു. എ­ന്നാല്‍ നബിയെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 16 പന്തില്‍ 34 റണ്‍സെടുത്താണ് നബി മടങ്ങിയത്. നൈബ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാനെ സൂപ്പര്‍ ഓവറില്‍ എത്തിച്ചത്. ഇ­ന്ത്യ­ക്കായി വാഷി­ങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിങ്സ് തുടങ്ങിയത്. അഫ്ഗാന്‍ ബൗളര്‍മാരുടെ ഷോര്‍ട് പിച്ച് പന്തുകള്‍ വിനയായി. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ യശസ്വി ജയ്സ്വാള്‍ നാല് റണ്‍സിനും നാലാം ബോളില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജയ്സ്വാളിനെ മുഹമ്മദ് നബിയും കോലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ ഒരു റണ്‍സുമായി മടങ്ങി. പിന്നാലെ നാളുകള്‍ക്ക് ശേഷം ലഭിച്ച അവസരം ഗോള്‍ഡന്‍ ഡക്കോടെ സഞ്ജു സാംസണും (0) കളഞ്ഞുകുളിച്ചതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22 എന്ന നിലയിലേക്ക് വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് — റിങ്കു സിങ് സഖ്യം ഇന്ത്യയെ കാത്തു. അവസാന ഓവറില്‍ രോഹിത് ശര്‍മ്മയും റിങ്കു സിങ്ങും ചേര്‍ന്ന് 36 റണ്‍സാണ് കരിം ജന്നത്തിനെ അടിച്ചെടുത്തത്. ഒരു നോബോള്‍ കൂടെ വന്നതാണ് ഇന്ത്യക്ക് സഹായകരമായത്. അഫ്ഗാനിസ്ഥാനായി ഫരീദ് മാലിക് മൂന്ന് വിക്കറ്റും ഒമറാസി ഒരു വിക്കറ്റും നേടി.

Eng­lish Summary;hit the hit­man; San­ju and Kohli are gold­en ducks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.