6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
November 28, 2025
November 27, 2025
November 23, 2025
November 23, 2025

ഗാസയില്‍ സമാധാന പ്രതീക്ഷ; ഇസ്രയേല്‍ പിന്‍വലിക്കല്‍ രേഖ അംഗീകരിച്ചു, ഹമാസ് സ്ഥിരീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
October 5, 2025 10:52 pm

രണ്ടാം വര്‍ഷത്തിലേക്ക് അടുക്കുന്ന ഗാസ യുദ്ധത്തില്‍ സമാധാന പ്രതീക്ഷകള്‍. ഗാസയിലെ പ്രാരംഭ പിന്‍വലിക്കല്‍ രേഖ ഇസ്രയേല്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെടിനിർത്തലിനും തടവുകാരെ കൈമാറുന്നതിനും അവസരമൊരുക്കുന്ന ഒരു പിൻവലിക്കൽ രേഖയ്ക്ക് ഇസ്രയേല്‍ തയ്യാറായെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. രേഖ ഹമാസ് സ്ഥിരീകരിച്ചാല്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തിലെത്തുമെന്നും ട്രംപ് പറഞ്ഞു. ഗാസ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പദ്ധതിക്ക് പിന്തുണ അറിയിച്ച എല്ലാ അറബ് രാജ്യങ്ങള്‍ക്കും ട്രംപ് നന്ദി പറയുന്ന വീഡിയോ സന്ദേശം വെെറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. സമാധാന കരാർ ഭാഗികമായി അംഗീകരിച്ചുവെന്നും ബന്ദികളെ വിട്ടയയ്ക്കാമെന്നും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. പദ്ധതിയിലെ നിരവധി കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രതിനിധി സംഘം ഈജിപ്തിലെത്തുമെന്ന് വെെറ്റ് ഹൗസ് അറിയിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാങ്കേതിക വിശദാംശങ്ങൾ അന്തിമമാക്കുന്നതിനും ശാശ്വതമായ വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി ട്രംപിന്റെ പ്രത്യേക ദൂതന്മാരായ ജാറെഡ് കുഷ്‌നറെയും സ്റ്റീവ് വിറ്റ്കോഫിനെയും ഈജിപ്തിലേക്ക് അയയ്ക്കുമെന്ന് വെെറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേല്‍, ഹമാസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഹമാസിന്റെ പ്രഖ്യാപനത്തിന് മറുപടിയായി ഇസ്രയേൽ ബോംബാക്രമണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടും, ശനിയാഴ്ചയും ഇന്നലെയുമായി നടന്ന ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ അൽ‑തുഫ പരിസരത്തുള്ള വീടിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. 20 പേരെ കാണാതായതായും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു. മധ്യ ഗാസ നഗരത്തിലെ ബേക്കറിക്ക് സമീപം ആള്‍ക്കൂട്ടത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഒരു വീടിനും ഇസ്രയേൽ മുമ്പ് “സുരക്ഷിത മേഖല” ആയി നിശ്ചയിച്ചിരുന്ന അൽ-മവാസിയിലെ അഭയാര്‍ത്ഥി ക്യാമ്പിനും നേരെ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ ആക്രമണങ്ങള്‍ മാത്രമായിരിക്കും നടത്തുകയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിവിധയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ബോംബാക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും തുടർച്ച, സാധാരണക്കാർക്കെതിരായ സൈനിക നടപടികൾ പരിമിതപ്പെടുത്തുമെന്ന നെതന്യാഹുവിന്റെ നുണകൾ തുറന്നുകാട്ടുന്നുവെന്നാണ് ഹമാസ് പ്രതികരിച്ചത്. സെെനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന പ്രഖ്യാപനത്തെ ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.