
വിചാരണകൂടാതെ ഒരാളെ എത്രകാലം ജയിലിടിടുമെന്ന് മഹാരാഷ്‌ട്ര സർക്കാരിനോട് ചോദിച്ച് സുപ്രീംകോടതി. ഗഡ്ചിരോളിയിലെ സൂരജ്ഗഡിൽ 2016ൽ നടന്ന തീവയ്‍പ് സംഭവത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദളിത് അവകാശ പ്രവർത്തകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
2018ലെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രയെ അറസ്റ്റുചെയ്‌തത്. തുടർന്ന് സൂരജ്ഗഡ് സംഭവത്തിലും അറസ്റ്റ് രേഖപ്പെടുത്തി. ആറരവർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ലെന്ന് മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയിൽ പറഞ്ഞു. എൻഐഎ ഇലക്‌ട്രോണിക് തെളിവുകൾ സ്ഥാപിച്ച് അദ്ദേഹത്തെ മാവോയിസ്റ്റാക്കുകയാണ്. മെമ്മറി കാർഡുകളുടെ ഹാഷ്‌വാല്യൂ ബോധപൂർവം രേഖപ്പെടുത്തിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്തുതെളിവാണ് ഏജൻസിക്ക് ലഭിച്ചതെന്ന് മഹാരാഷ്‌ട്ര സർക്കാരിനായി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് ചോദിച്ചു. വിചാരണ തുടങ്ങാൻ എന്തുകൊണ്ട് കാലതാമസം നേരിടുന്നു എന്നതടക്കം ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി എഴുതി നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.