
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കാതെ ഹംഗറി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയോ ഊർജ്ജത്തിനായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ ചെയ്യില്ലെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ വ്യക്തമാക്കി.റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് യൂറോപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ സഖ്യകക്ഷികൾക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഹംഗറിയുടെ പ്രഖ്യാപനം.
‘റഷ്യൻ എണ്ണയോ വാതകമോ ഇല്ലാതെ ഞങ്ങളുടെ രാജ്യത്തിന് സുരക്ഷിതമായ ഊർജ്ജ വിതരണം ഉറപ്പാക്കാൻ കഴിയില്ല. അതേസമയം, ട്രംപിന്റെ സമീപനം മനസ്സിലാക്കുന്നു.’ യുഎൻ പൊതുസഭയുടെ ഭാഗമായി സംസാരിക്കവെ സിജാർട്ടോ പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഊർജ്ജ വിതരണം തികച്ചും ഭൗതികമായ കാര്യമാണ്. റഷ്യയല്ലാതെ മറ്റെവിടെ നിന്നെങ്കിലും എണ്ണയും വാതകവും വാങ്ങുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് നല്ലതാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽനിന്നു മാത്രമേ ഞങ്ങൾക്ക് വാങ്ങാൻ കഴിയൂ. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ നോക്കുകയാണെങ്കിൽ, റഷ്യൻ വിതരണമില്ലാതെ രാജ്യത്തിന്റെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുക അസാധ്യമാണെന്ന് വ്യക്തമാണ്.’ അദ്ദേഹം പറഞ്ഞു.
‘എല്ലാ നാറ്റോ രാജ്യങ്ങളും സമ്മതിക്കുകയും എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുകയും ചെയ്യുമ്പോൾ റഷ്യക്ക് മേൽ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്.’ ട്രംപ് കഴിഞ്ഞയാഴ്ച ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു.
ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എംഒഎൽ ഗ്രൂപ്പ്, ദ്രുഷ്ബ പൈപ്പ്ലൈൻ വഴി പ്രതിവർഷം ഏകദേശം 5 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്യുന്നു. റഷ്യൻ ഊർജ്ജ ഇറക്കുമതി അവസാനിപ്പിക്കുന്നതിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രണ്ട് രാജ്യങ്ങളായ ഹംഗറിയിലെയും സ്ലൊവാക്യയിലെയും റിഫൈനറികൾക്ക് എണ്ണ നൽകുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.