16 January 2026, Friday

Related news

December 25, 2025
December 24, 2025
December 19, 2025
June 27, 2025
June 23, 2025
May 3, 2025
April 24, 2025
April 23, 2025
April 21, 2025
April 19, 2025

ഹൈബ്രിഡ് കഞ്ചാവ്; കൊച്ചി ഇടത്താവളം

ബേബി ആലുവ
കൊച്ചി
April 16, 2025 10:09 pm

മാരക ലഹരി വസ്തുവായ ഹൈബ്രിഡ് കഞ്ചാവിന്റെ ഇടത്താവളമായി കൊച്ചി മാറുന്നു. വിഷുനാളിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ 1190 ഗ്രാം ഉൾപ്പെടെ കുറഞ്ഞ നാളുകൾക്കുള്ളിൽ കൊച്ചിയിൽ മാത്രം പിടിച്ചത് 87 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്. അടുത്ത നാളിൽ ആലപ്പുഴയിൽ പിടിയിലായ മൂന്ന് കിലോഗ്രാം ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. സാധാരണ കഞ്ചാവിനെക്കാൾ പതിന്മടങ്ങ് വിലയും ലഹരിയും ദൂഷ്യഫലങ്ങളുമുള്ള ഇവ തായ്‌ലാന്റ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണെത്തുന്നത്. അധികവും സ്ത്രീകളെ മുൻ നിർത്തിയാണ് ഹൈബ്രിഡ് കഞ്ചാവ് മാഫിയ പ്രവർത്തനം നീക്കുന്നത്. ഇവ കടത്തുന്നതിലും വിപണനത്തിലും സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്. അടുത്ത നാളിൽ നാലരക്കോടി രൂപയുടെ ലഹരിയുമായി നെടുമ്പാശേരിയിലെത്തിയത് മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ രണ്ട് യുവതികളാണ്. ആലപ്പുഴയിൽ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ രണ്ടംഗ സംഘത്തിലെ മുഖ്യകണ്ണിയും ഒരു വനിതയായിരുന്നു. ഒടുവിലായി, വിഷു ദിവസം 35 ലക്ഷം രൂപ വില വരുന്ന വസ്തുവുമായി ഒരു തമിഴ് നാട്ടുകാരിയാണ് നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിൽപ്പെട്ടിരിക്കുന്നത്. ഇവരിൽ ചിലരെങ്കിലും മനുഷ്യക്കടത്തിന്റെ ഭാഗമായി മാഫിയയുടെ കയ്യിൽപ്പെട്ടവരാണെന്നും സംശയമുണ്ട്. 

പ്രത്യേക കാലാവസ്ഥ (മൈക്രോ ക്ലൈമറ്റ് ) സ്ഥിരമായി നിലനിൽക്കുന്ന ഇടങ്ങളിലാണ് കഞ്ചാവ് സുലഭമായി വളരുക. ഈ കാലാവസ്ഥ മുറികൾക്കുള്ളിൽ കൃത്രിമമായി സൃഷ്ടിച്ചും തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇവ ധാരാളമായി ഉല്പാദിപ്പിക്കുന്നുണ്ട്. വ്യത്യസ്ത കഞ്ചാവ് ഇനങ്ങൾ സംയോജിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് രൂപപ്പെടുത്തുന്നത്. അത്യന്തം അപകടകാരിയായ ഈ വസ്തു ഉപയോഗിക്കുന്നതിലെ അളവ് കൂടിയാൽ മരണത്തിനിടയാക്കാൻ വരെ സാധ്യതയുള്ളതാണെന്നാണ് വിദഗ്ധാഭിപ്രായം. നെടുമ്പാശേരി വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് കൂടിയതോടെ വിദേശ ടൂറിസ്റ്റുകളെയടക്കം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള വിപുലമായ ഒരു ശൃംഗലയാണ് ഹൈബ്രിഡ് കഞ്ചാവ് വിപണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.