18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 14, 2025
March 24, 2025
March 21, 2025
March 20, 2025
March 6, 2025
November 8, 2024
October 4, 2024
September 27, 2024

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഗോൾഡ് പുരസ്ക്കാരം

Janayugom Webdesk
കോഴിക്കോട്
August 18, 2024 6:40 pm

ടൂറിസം വകുപ്പ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആർ ടി(ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം പുരസ്കാരം. എംപ്ലോയിങ്ങ് ആന്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വർഷത്തെ ഗോൾഡ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർ ടി ഗോൾഡ് പുരസ്ക്കാരം ലഭിക്കുന്നത്. 2022 — നാല് ഗോൾഡ് പുരസ്ക്കാരങ്ങളും 2023 ഒരു ഗോൾഡ് പുരസ്ക്കാരവും ഉത്തരവാദിത്ത ടൂറിസം മിഷൻ നേടിയിരുന്നു. ഇതോടെ തുടർച്ചയായി മൂന്ന് വർഷം വിവിധ കാറ്റഗറികളിൽ ഗോൾഡ് പുരസ്ക്കാരം നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി. ഗോൾഡ് പുരസ്ക്കാരത്തിൽ അപൂർവ ഡബിൾ ഹാട്രിക്കും മിഷൻ നേടി. 

എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര ടൂറിസം വികസന മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തിന് പുതിയ ഡെസ്റ്റിനേഷനുകൾ ലഭിക്കാൻ ആർ മിഷൻ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. സാമൂഹ്യ ഉന്നമനത്തിനും വനിതാ-യുവത്വ ശാക്തീകരണത്തിനും ടൂറിസത്തെ ഉപയോഗിക്കാമെന്നതിന്റെ വിജയകരമായ മാതൃകയാണ് ആർടി പദ്ധതിയെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. പങ്കാളിത്ത വികസനപദ്ധതിയുടെ മാതൃകയിൽ ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ എത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയെന്ന് ആർടി മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. പദ്ധതിയുടെ ആദ്യ നാല് ഘട്ടങ്ങൾ നവംബറോടെ പൂർത്തിയാകും. മൊത്തം 112 ആർടി യൂണിറ്റുകളാണ് ഈ മേഖലയിൽ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 30 — 31 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്ക്കാരം കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.