തീരക്കടലിൽ അനധികൃത മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾകൂടി പിടിയിലായി. 8.33 ലക്ഷം രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസവും ഒരു ബോട്ട് പിടികൂടി 5.75 ലക്ഷം രൂപ പിഴയീടാക്കിയിരുന്നു. കടലിലെ ആവാസവ്യവസ്ഥ തകിടംമറിക്കുന്ന നിരോധിതവലകൾ ഉപയോഗിച്ച് നിയമാനുസൃതമായ വലുപ്പത്തിൽ കുറവുള്ള ടൺകണക്കിന് മീൻകുഞ്ഞുങ്ങളെ കോരിയെടുത്തതിന് ജനുവരി മുതൽ അഴീക്കോട് മേഖലയിൽനിന്ന് മാത്രമായി പന്ത്രണ്ടോളം നടപടികളാണെടുത്തത്. ഇതുവരെ 37.75 ലക്ഷം രൂപയാണ് പിഴയീടാക്കിയത്.
കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നിയമംമൂലം നിരോധിച്ച കണ്ണിവലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ സന്ധ്യ എന്ന ബോട്ടും സെയ്ന്റ് സ്‌തേഫാനോസ് എന്ന ബോട്ടുമാണ് മതിലകം പൊക്ലായി, പെരിഞ്ഞനം എന്നിവിടങ്ങളിൽനിന്നായി ബുധനാഴ്ച പിടിയിലായത്. ഒാരോ ബോട്ടിനും രണ്ടരലക്ഷം രൂപ പിഴയീടാക്കി. ബോട്ടുകളിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മീൻ ലേലംചെയ്ത വകയിൽ ലഭ്യമായ 3.33 ലക്ഷം രൂപയും ട്രഷറിയിൽ അടച്ചു.
5000 കിലോ ചെറിയ മത്സ്യങ്ങളെ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി. കണ്ണിവലുപ്പം കുറഞ്ഞ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിൽ തീരെ ചെറിയ മത്സ്യങ്ങൾപോലും വലയിൽ കുരുങ്ങും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയുന്നതിന് കാരണമാകുന്നുവെന്ന് പരാതിയുണ്ട്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ സി സീമയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകാന്വേഷണസംഘം ആഴക്കടലിലും തീരക്കടലിലും നടത്തിയ മിന്നൽപരിശോധനയിലാണ് അനധികൃത മീൻപിടിത്തം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.