
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് സഭയിലെത്തുന്നത്. ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ നോട്ടീസുകളാണ് പ്രതിപക്ഷം സമർപ്പിച്ചത്.
ലോക്സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. ചട്ടപ്രകാരം ലോക്സഭയിൽ 100 പേരുടെയും രാജ്യസഭയിൽ 50 പേരുടെയും പിന്തുണയാണ് ഇത്തരമൊരു നോട്ടീസ് നൽകാൻ ആവശ്യമായുള്ളത്.
ഗ്യാനേഷ് കുമാറിനെതിരെ ഏഴ് ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പക്ഷപാതപരമായ നിലപാടുകൾ, വിവേചനപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ബോധപൂർവം തടസ്സപ്പെടുത്തൽ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. പ്രത്യേകിച്ച് ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പുതുക്കലിൽ വ്യാപകമായ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനും പാലിച്ച് വരുന്നത്. നോട്ടീസ് സ്വീകരിച്ചാൽ സഭാ അധ്യക്ഷന്മാർ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഭയിൽ വോട്ടെടുപ്പ് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.