1 January 2026, Thursday

Related news

December 31, 2025
December 27, 2025
December 22, 2025
December 16, 2025
December 15, 2025
December 11, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025

അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ബിഹാറില്‍ മൂന്നു മണ്ഡലങ്ങളില്‍ 80,000 വ്യാജ വോട്ടുകള്‍ ചേര്‍ത്തു

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2025 6:24 pm

രാജ്യമാകെ വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട ബിഹാര്‍ അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മറനീക്കി പുറത്ത്. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡ‍ലങ്ങളില്‍ മാത്രം വ്യാജ മേല്‍വിലാസത്തില്‍ ചേര്‍ക്കപ്പെട്ടത് 80,000 വോട്ടുകള്‍. 20 മുതല്‍ 500 വരെ വോട്ടര്‍മാരെ ഒരുമിച്ച് ചേര്‍ത്ത് നിലവിലില്ലാത്ത മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്താതയും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പിപ്ര, ബാഗഹ, മോത്തിഹാരി മണ്ഡലങ്ങളിലാണ് വ്യാജ മേല്‍വിലാസത്തില്‍ 80,000 പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പിപ്രയില്‍ ഗലിംപൂര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ വ്യത്യസ്ത ജാതി- സമുദായങ്ങളില്‍ നിന്നുള്ള 509 വോട്ടര്‍മാര്‍ ഒരുമിച്ച് താമസിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖയില്‍ പറയുന്നു. എന്നാല്‍ ശ്രദ്ധേയമായത് ആ വീട് നിലവിലില്ല എന്നാണ്. അതേ മണ്ഡലത്തിലെ മറ്റൊരു നിലവിലില്ലാത്ത വീട്ടില്‍ 459 പേരെയാണ് കമ്മിഷന്‍ വോട്ടര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഹാറില്‍ തുടക്കം കുറിച്ച അതീതീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം രാജ്യമാകെ ബാധമാക്കാന്‍ പുറപ്പെടുന്ന അവസരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ബാഗഹയിലെ വോട്ടർ പട്ടികയിൽ ഒരേ വിലാസത്തിൽ 100 ൽ അധികം വോട്ടർമാരുള്ള ഒമ്പത് വീടുകൾ അന്വേഷണത്തില്‍ കണ്ടെത്തി.

ഇവിടെ ഏറ്റവും വലിയ ഒരു വീട്ടിൽ 248 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മോത്തിഹാരി നിയമസഭാ മണ്ഡലത്തിൽ നിലവിലില്ലാത്ത വിലാസങ്ങളിൽ 100 അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ടർമാർ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുണ്ട്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ വോട്ടർ പട്ടിക പ്രകാരം വ്യത്യസ്ത കുടുംബങ്ങൾ, ജാതികൾ, സമുദായങ്ങൾ എന്നിവയിൽ നിന്നുള്ള 294 വോട്ടർമാർ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുന്നതായി പറയുന്നു. ചമ്പാരന്‍ മേഖലയിലെ പിപ്ര, മോത്തിഹാരി, ബാഗഹ മണ്ഡലങ്ങളില്‍ ഏകദേശം പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടെ മൊത്തം വോട്ടര്‍മാരില്‍ എട്ട് ശതമാനം പേരും സംശയാസ്പദമായ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വാത്മീകി നഗര്‍ മണ്ഡലത്തില്‍ ഉത്തര്‍പ്രദേശ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള 5000 ലധികം വോട്ടര്‍മാരെ കണ്ടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിപ്രയിലെ ഗാലിംപൂരിൽ 320 ഉം 319 ഉം പേരുള്ള രണ്ട് ബൂത്തുകൾ നിലവിലുണ്ട്. അവിടെ യഥാക്രമം 39 ഉം 4 ഉം നമ്പറുള്ള വീടുകളിൽ 459 ഉം 509 ഉം പേർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിരുന്നു.ഇതിനകം മരിച്ചവരും സ്ഥലത്തില്ലാത്തവരുടെയും അടക്കം 65 ലക്ഷം വോട്ടര്‍മാരെയാണ് കമ്മിഷന്‍ പട്ടികയില്‍‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ ഇതിന്റെ കൃത്യമായ ഉത്തരം കമ്മിഷന്‍ പരസ്യാക്കുകയോ, സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

Eng­lish summary:In Bihar, 80,000 fake votes were added in three constituencies
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.