
സംഭാല്‍ ജില്ലയില്‍ ഒരു മുസ്ലിം പള്ളിയും മദ്രസയും അധികൃതര്‍ ഇടിച്ചുനിരത്തി. സംഭാല്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഹാജിപൂര്‍ ഗ്രാമത്തിലെ മദീന പള്ളിയും മദ്രസയുമാണ് ബുള്‍ഡോസര്‍ രാജിനിരയാക്കിയത്. ഗ്രാമസഭയുടെ ഭൂമിയിലാണ് ഇരു കെട്ടിടങ്ങളും എന്നാരോപിച്ചാണ് ബിജെപി ഭരണകൂടത്തിന്റെ നടപടി. റാവ ബുസുർഗയിൽ 552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ തകര്‍ത്തത്. അനധികൃത കയ്യേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചായിരുന്നു നടപടി. മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകിയിരുന്നതായി ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.
2025 ഒക്‌ടോബർ രണ്ടിന് പള്ളിയുടെ ഒരു ഭാഗം അധികൃതർ പൊളിച്ചുനീക്കിയിരുന്നു. രണ്ടാംഘട്ട നടപടിയാണ് ഞായറാഴ്ച നടന്നത്. ഹാജിപൂർ പഞ്ചായത്തിന്റെ ഏകദേശം 2.5 ബിഗ ഭൂമി കയ്യേറിയിട്ടുണ്ടെന്നും 4000 ചതുരശ്ര മീറ്റർ മദ്രസയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. മദ്രസ ഉൾപ്പെടെയുള്ള എല്ലാ ഘടനകളും സർക്കാരിന്റെ ബുൾഡോസറുകൾ തകർത്തതായി പള്ളിയുടെ പരിപാലകനായ ഹാസി ഷമീം പറഞ്ഞു. അനധികൃത നിര്‍മ്മാണത്തിന് പള്ളിക്കമ്മിറ്റിക്ക് 8.78 ലക്ഷം രൂപ പിഴയും ചുമത്തി.
2024 സംഭാല്‍ ഷാഹി ജുമാ മസ്ജിദ് ഇടിച്ചുനിരത്തല്‍ വ്യാപക പ്രതിഷേധത്തിനും സംഘര്‍ഷത്തിനും വഴിതെളിച്ചിരുന്നു. മുഗൾ ചക്രവർത്തി ഔറംഗസേബ് ശിവക്ഷേത്രം പൊളിച്ചുമാറ്റി അതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ പള്ളി പണിതുവെന്നാരോപിച്ച് ഹിന്ദുത്വ സംഘം പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു പള്ളിയും മദ്രസയും ബിജെപി സര്‍ക്കാര്‍ ഇടിച്ചുനിരത്തിയത്. അസ്മോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ റാ യാ ഗ്രാമത്തിലെ ഒരു പള്ളിയും കഴിഞ്ഞവർഷം പൊളിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.