23 February 2026, Monday

Related news

February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026

രാജ്യതാല്പര്യത്തിന് കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണം; വിദ്വേഷ പ്രസ്താവനയുമായി ആര്‍എസ്എസ് മേധാവി

ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം മതപരിവര്‍ത്തനം
കുടിയേറ്റവും പ്രശ്നമെന്ന് മോഹന്‍ ഭാഗവത് 
Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2025 11:01 pm

രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന് ഹിന്ദു ദമ്പതികള്‍ മൂന്ന് കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമൂഹങ്ങള്‍ പതുക്കെ വംശനാശം സംഭവിക്കുന്നെന്ന് വിദഗ്ധര്‍ പറയുന്നുവെന്നും ഭാഗവത് പറഞ്ഞു.
കൃത്യമായ പേര് പറയാതെ ചില ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നതും വിദ്വേഷപരവുമായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
ജനനനിരക്ക് കുറയുന്നത് കൂടുതല്‍ ഹിന്ദുക്കളിലാണ്. നല്ല പ്രായത്തില്‍ വിവാഹിതരാവുകയും മൂന്ന് കുട്ടികള്‍ ഉണ്ടാവുകയും ചെയ്യുന്നത് മാതാപിതാക്കളും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നത് ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നു. ഭാവിയില്‍ കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. 

ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം മതപരിവര്‍ത്തനവും നിയമവിരുദ്ധ കുടിയേറ്റവുമാണ്. മതംമാറ്റം നല്ലതല്ലെന്ന് ക്രിസ്ത്യാനികളും മുസ്ലിങ്ങളും പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. മതപരിവര്‍ത്തനം ഇന്ത്യന്‍ പാരമ്പര്യമല്ല. അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കരുത്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ സ്വന്തം ആളുകള്‍ക്ക് ജോലി നല്‍കണം. നിയമപരമായി വന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

അതേസമയം മോഡിയുടെ വിരമിക്കലില്‍ തന്റെ മുന്‍ നിലപാടില്‍ നിന്നും പിന്‍മാറ്റത്തിന്റെ സൂചനയും ഭാഗവത് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി 75 വയസായാല്‍ വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സെപ്റ്റംബര്‍ 17ന് മോഡിക്ക് 75 വയസ് തികയാനിരിക്കെയാണ് ഭാഗവതിന്റെ പ്രതികരണം. ‘ഞാന്‍ 75 വയസില്‍ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കണമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. സംഘടന ചെയ്യാന്‍ ആവശ്യപ്പെടുന്നത് ചെയ്യും,’ അദ്ദേഹം പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 75 വയസായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഈ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തിയാണെന്നായിരുന്നു വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.