12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026

പ്രോട്ടീസിനെയും മഴയെയും തോല്പിക്കാന്‍ ഇന്ത്യ

Janayugom Webdesk
ജൊഹന്നാസ്ബര്‍ഗ്
December 14, 2023 4:25 pm

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാത്രി 8.30ന് വാന്‍ഡറേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ 1–0ന് മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 180 റണ്‍സെടുത്തുനില്‍ക്കെ മഴ തടസപ്പെടുത്തിയിരുന്നു. വീണ്ടും മഴ തടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി. റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റിങ്കു സിങ്ങും സൂര്യകുമാര്‍ യാദവും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി മികച്ച ഫോം പ്രകടമാക്കിയിരുന്നു. 39 പന്തില്‍ 68 റണ്‍സുമായി റിങ്കു പുറത്താകാതെ നിന്നു. സൂര്യ 36 പന്തില്‍ 56 റണ്‍സെടുത്തു.

അതേസമയം ഇന്ന് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മയാണ് ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. ജിതേഷിന് പകരം ഇഷാന്‍ കിഷനെ ടീമിലേക്ക് ഇന്ത്യ തിരിച്ചുവിളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ജിതേഷ് പുറത്തായിരുന്നു. ഇഷാന്റെ വരവോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലും മാറ്റമുണ്ടാവും. ജിതേഷിനു ലഭിച്ച ഫിനിഷറുടെ റോള്‍ ഇഷാന് നല്‍കില്ല. പകരം മൂന്നാം നമ്പറിലായിരിക്കും ഇഷാന്‍ ഇറങ്ങുക. ഇതോടെ കഴിഞ്ഞ കളിയിലെ മൂന്നാമനായ തിലക് വര്‍മയ്ക്ക് താഴേക്കിറങ്ങേണ്ടതായി വരും. നായകന്‍ സൂര്യ നാലാം നമ്പറില്‍ തന്നെ തുടരും. അഞ്ചാമനായാണ് തിലക് ബാറ്റ് ചെയ്യുക. 

രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന റുതുരാജ് ഗെയ്ക്‌വാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ജെയ്സ്വാള്‍ തുടരും. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി കളിക്കും. പേസ് വിഭാഗത്തില്‍ മാറ്റത്തിന് സാധ്യതയേറെയാണ്. അര്‍ഷ്ദീപ് സിങ്ങിന് പകരം ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് തുടരും. സ്പിന്നറായി കുല്‍ദീപ് യാദവിനെ ഒഴിവാക്കി ബിഷ്ണോയിക്ക് അവസരം നല്‍കുമോയെന്ന് വ്യക്തമല്ല.

Eng­lish Sum­ma­ry; India 3rd T20 match against South Africa tonight at 8.30 pm

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.